Home News National റെയില്‍വേ ഇനി കവചിന്‍റെ കവചത്തില്‍,അപകടങ്ങള്‍ പഴങ്കഥയാകും

റെയില്‍വേ ഇനി കവചിന്‍റെ കവചത്തില്‍,അപകടങ്ങള്‍ പഴങ്കഥയാകും

Advertisement

ന്യൂഡല്‍ഹി : രാജ്യത്തെ റെയില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ ഇന്ത്യന്‍ റെയില്‍വേ വികസിപ്പിച്ച അത്യാധുനിക സുരക്ഷാ സംവിധാനമായ കവച് പ്രവര്‍ത്തന ക്ഷമമാകുന്നു. ഡല്‍ഹി – മഥുര റൂട്ടിലാണ് കവച് നിലവില്‍ വരുന്നത്.

ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി, സിഗ്‌നല്‍ മറികടന്നുപോകല്‍, അതിവേഗം തുടങ്ങിയ മാനുഷിക പിഴവുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയുകയാണ് കവചിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയില്‍തന്നെ വികസിപ്പിച്ച ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ (എടിപി) സംവിധാനം റെയില്‍ സുരക്ഷയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ റെയില്‍വേ.

ട്രെയിനിന്റെ വേഗതയും സിഗ്‌നലുകളും നിരീക്ഷിക്കുന്ന സംവിധാനമാണ് കവച്. ലോക്കോ പൈലറ്റ് ചുവപ്പ് സിഗ്‌നല്‍ മറികടക്കാന്‍ ശ്രമിക്കുകയോ സമയത്ത് ബ്രേക്ക് പ്രയോഗിക്കാതിരിക്കുകയോ ചെയ്താല്‍, കവച് സ്വമേധയാ ട്രെയിനിന്റെ ബ്രേക്ക് പ്രവര്‍ത്തിപ്പിച്ച് ട്രെയിന്‍ നിര്‍ത്തും. ഇതിലൂടെ കൂട്ടിയിടികള്‍ ഒഴിവാക്കാനാകും.റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടാഗുകള്‍, റേഡിയോ കമ്യൂണിക്കേഷനുകള്‍, ജിപിഎസുകള്‍ എന്നിവയുടെ സഹായത്തോടെയാണ് കവച് പ്രവര്‍ത്തിക്കുന്നത്. ട്രാക്കിലും സ്‌റ്റേഷനുകളിലും സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങള്‍ ട്രെയിനുകളുടെ സ്ഥാനം നിരീക്ഷിച്ചുകൊണ്ടേയിരിക്കും. ഒരേ ട്രാക്കില്‍ രണ്ട് ട്രെയിനുകള്‍ അപകടകരമായ ദൂരത്തില്‍ എത്തുകയാണെങ്കില്‍, സിസ്റ്റം ഉടന്‍ മുന്നറിയിപ്പ് നല്‍കും. ആവശ്യമായിവന്നാല്‍ ട്രെയിനുകള്‍ നിര്‍ത്തിക്കുകയും ചെയ്യും.

മൂടല്‍മഞ്ഞ് പോലെ കാഴ്ച തടസ്സപ്പെടുത്തുന്ന സാഹചര്യങ്ങളിലും കവച് ലോക്കോ പൈലറ്റിനെ സഹായിക്കും. സിഗ്‌നലുകളുടെ വിവരങ്ങള്‍ ലോക്കോ പൈലറ്റിന്റെ കാബിനിലുള്ള ഡിസ്‌പ്ലേയില്‍ നേരിട്ട് ലഭ്യമാക്കി യാത്ര സുരക്ഷിതമാക്കും. 2020ലാണ് കവചിനെ ദേശീയ എടിപി സംവിധാനമായി ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചത്. നിലവില്‍ നിരവധി പ്രധാന റെയില്‍ പാതകളില്‍ ഇത് സ്ഥാപിച്ചു വരികയാണ്. 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ക്കായി കവച് 4.0 പതിപ്പിനും അനുമതി നല്‍കിയിട്ടുണ്ട്.

ഒഡിഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തവും കാഞ്ചന്‍ജംഗ എക്‌സ്പ്രസ് അപകടവും നടന്ന പാതകളില്‍ കവച് ഉണ്ടായിരുന്നില്ല എന്നത് വലിയ ചര്‍ച്ചയായിരുന്നു. രാജ്യത്തെ മുഴുവന്‍ റെയില്‍പാതകളിലും കവച് വേഗത്തില്‍ നടപ്പാക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here