Home News Breaking News കൊല്ലത്ത് കൊലക്കേസ് പ്രതി 40 വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍

കൊല്ലത്ത് കൊലക്കേസ് പ്രതി 40 വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍

പൂയപ്പള്ളി: 40 വര്‍ഷം മുന്‍പ് സഹോദരി ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഒളിവില്‍പോയ പ്രതിയെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വെളിയം പടിഞ്ഞാറ്റിന്‍കര കോടിയാട്ട് വീട്ടില്‍ മോഹനന്‍പിള്ളയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായത്.
വെളിയം പടിഞ്ഞാറ്റിന്‍കര സ്വദേശിയായ ചന്ദ്രശേഖരന്‍പിള്ളയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 1987 ജനുവരി 11ന് വൈകിട്ട് ആറോടെ ചന്ദ്രശേഖരന്‍പിള്ളയുടെ വീട്ടില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ മോഹനന്‍പിള്ള വെട്ടുകത്തികൊണ്ട് ചന്ദ്രശേഖരന്‍പിള്ളയുടെ കഴുത്തില്‍ മാരകമായി വെട്ടുകയായിരുന്നു. ചന്ദ്രശേഖരന്‍പിള്ള മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി നാട്ടില്‍ നിന്ന് കടന്നത്. കോട്ടയം കല്ലറ കാലായില്‍ വീട്ടില്‍ രാജന്‍ എന്ന വ്യാജപേരിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. അടുത്ത കാലത്ത് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ പ്രതി അവിടെ വച്ച് നാട്ടുകാരനായ ഒരാളെ കാണാനിടയായി. അയാളോട് നാട്ടിലെ വിശേഷങ്ങള്‍ തിരക്കിയതാണ് വര്‍ഷങ്ങളായി മൂടിവച്ച രഹസ്യം പുറത്താകാന്‍ കാരണമായത്.
ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പോലീസ് കോട്ടയം കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും പ്രതിയെ കണ്ടെത്തുകയുമായിരുന്നു. പൂയപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here