വനിതാ ട്വന്റി20 ലോകകപ്പിൽ ഏഴാം തവണയും ഓസ്ട്രേലിയയുടെ തേരോട്ടം. ലണ്ടനിടെ ലോര്‍ഡ്സില്‍ നടന്ന കിരീടപ്പോരില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഓസ്ട്രേലിയ തങ്ങളുടെ ഏഴാം കീരിട നേട്ടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ ബെത് മൂണിയുടെ അര്‍ധസെഞ്ചുറിയുടെയും പോഫെ ലിച്ചിഫീല്‍ഡിന്‍റെ 48 റണ്‍സിന്‍റെയും കരുത്തില്‍ ഓസീസ് 17.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 9 റണ്‍സെടുത്ത ജോര്‍ജിയ വോള്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം വിക്കറ്റില്‍ ബെത് മൂണി-ലിച്ചിഫീല്‍ഡ് സഖ്യം 67 പന്തില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഓസീസിനെ വിജയത്തിന് അടിത്തറയിട്ടു.
ലിച്ചിഫീല്‍ഡ് പുറത്തായ ശേഷം ക്രീസിലെത്തിയ എല്ലിസ് പെറിയെ കൂട്ടുപിടിച്ച് ബെത് മൂണി ഓസീസിനെ വിജയത്തിന് അരികിലെത്തിച്ചു. എന്നാല്‍ പതിനാറാം ഓവറിലെ അവസാന പന്തില്‍ ജയത്തിന് 10 റണ്‍സകലെ ബെത് മൂണി(49 പന്തില്‍ 64)പുറത്തായെങ്കിലും എല്ലിസ് പെറിയും(13) ആഷ്‌ലി ഗാര്‍ഡ്നറും(3) ചേര്‍ന്ന് 18-ാം ഓവറിലെ ആദ്യ പന്തില്‍ ഓസീസിനെ വിജയത്തിലെത്തിച്ചു. സ്കോര്‍ ഇംഗ്ലണ്ട് 20 ഓവറില്‍ 150-4, ഓസ്ട്രേലിയ 17.1 ഓവറില്‍ 153-3.
ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ നാലാം ടി20 ലോകകപ്പ് കിരീടനേട്ടമാണിത്. 2023ലും 2020ലും 2018ലും കിരീടം നേടിയ ഓസീസിന് 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ മാത്രമാണ് കിരീടം നഷ്ടമായത്.അതേസമയം, ഇംഗ്ലണ്ട് നാലാം തവണയാണ് ടി20 ലോകകപ്പ് ഫൈനലില്‍ കിരീടം കൈവിടുന്നത്. 2012ലും 2014ലും 2018ലും ഇംഗ്ലണ്ട് ഓസീസിന് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് തുടക്കത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടെങ്കിലും ക്യാപ്റ്റൻ നാറ്റ് സ്കൈവര്‍ ബ്രന്‍റിന്‍റെ അര്‍ധസെഞ്ചുറിയുടെയും ഫ്രെയ കെംപിന്‍റെ പോരാട്ടത്തിന്‍റെയും കരുത്തില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. 53 പന്തില്‍ 58 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നാറ്റ് സ്കൈവറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഫ്രെയ കെംപ് 28 പന്തില്‍ 44 റണ്‍സെടുത്തപ്പോള്‍ ആലീസെ ക്യാപ്സെ 20 പന്തില്‍ 23 റണ്‍സെടുത്തു.




























