മുംബൈ: മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെന്ന് രണ്ട് എംബിഎ വിദ്യാർത്ഥികൾ മരിച്ചു. സംഗീത പരിപാടിയിൽ പങ്കെടുത്ത 24 വയസ്സുകാരിയും 28 വയസ്സുകാരനുമാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന 25 വയസ്സുകാരി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നിരോധിത മയക്കുമരുന്നായ എംഡിഎംഎ അമിതമായി ഉപയോഗിച്ചതാണ് മരണ കാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഗോരേഗാവിലെ നെസ്‌കോ സെന്ററിൽ നടന്ന സംഗീത പരിപാടിക്ക് എത്തിയതായിരുന്നു യുവതീ യുവാക്കൾ. യുവാവ് പരിപാടി തുടങ്ങും മുൻപും പരിപാടിക്കിടെയും മയക്കുമരുന്ന് ഉപയോഗിച്ചതായി പൊലീസ് പറയുന്നു. പരിപാടിക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് യുവതികളെയും ഒരു യുവാവിനെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് നൽകിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയ്ക്ക് പുറത്തുനിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് കണ്ടെത്തിയ അന്വേഷണസംഘം പ്രതിയിൽ നിന്ന് കൂടുതൽ അളവിൽ മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തിൽ പരിപാടിയുടെ സംഘാടകരായ വിഹാൻ എന്ന ആകാശ് സമൽ, സണ്ണി വിനോദ് ജെയിൻ, സുരക്ഷാ ചുമതലയുണ്ടായിരുന്ന ബാലകൃഷ്ണൻ ബലറാം എന്നിവരടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ വീഴ്ചയുണ്ടായെന്നും മയക്കുമരുന്ന് ഉപയോഗം തടയുന്നതിൽ സംഘാടകർ പരാജയപ്പെട്ടെന്നുമാണ് കണ്ടെത്തൽ. പരിപാടിക്കിടെ വിദ്യാർത്ഥികൾ നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോൾ സമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും അധികൃതർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നൽകുന്നുണ്ടെന്നും നെസ്‌കോ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെട്ട മയക്കുമരുന്ന് കേസ് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു.



































