കോഴിക്കോട് .തെളിവെടുപ്പിന് കൊണ്ട് പോകുന്നതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട
മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടി. മൂന്ന് കിലോയോളം MDMA പിടികൂടിയ കേസിലെ പ്രതി മുഹമ്മദ് ഹനീഫയാണ് ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ പിടിയിലായത്.മുക്കം പോലീസ് പ്രതിയെ ഡൽഹിയിലേക്ക് തെളിവെടുപ്പിന് കൊണ്ട് പോകുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ വെച്ച് ട്രെയിനിൽ നിന്ന് ഹനീഫ രക്ഷപ്പെടുകയായിരുന്നു.
10 ദിവസം, രാവും പകലും നീണ്ട തിരിച്ചിലിനോടുവിലാണ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട അന്തർ സംസ്ഥാന മയക്കുമരുന്ന് കേസ് പ്രതിയെ പൊലീസ് കണ്ടെത്തിയത് . കർണാടകയിലെ കലബുറഗിയിൽ വെച്ച് ട്രെയിനിൽ നിന്നാണ് മുക്കം പൂളപൊയിൽ സ്വദേശി മുഹമ്മദ് ഹനീഫ പിടിയിലായത്.റെയിൽവേ പോലീസിന്റെയും ആർ.പി.എഫിന്റെയും സഹായത്തോടെയാണ് പ്രതിയെ വലയിലാക്കിയത്.
ലഹരി വിൽപ്പന കേസിൽ തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് ഹനീഫ ട്രെയിനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ലോക്കല് പൊലീസിൽ പരാതി നൽകി തെളിവെടുപ്പിനായി പോയ പോലീസ് സംഘം തന്നെ വിവിധ ഇടങ്ങളിൽ പ്രതിക്കായി അന്വേഷണം നടത്തി.ഒടുവിൽ 10 ദിവസത്തിനിപ്പുറം ഹനീഫ പിടിയിലാകുമ്പോൾ പൊലീസിന് ആശ്വാസം.
കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് മാരക ലഹരിയായ
MDMA യുമായി ഹനീഫ പോലീസ് വലയിലായത് മുക്കത്തെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് 2 കിലോ 803 ഗ്രാം MDMA പിടികൂടിയ കേസിലെ മുഖ്യപ്രതിയാണ് ഹനീഫ.ഇയാളുമായി വിവിധ ഇടങ്ങളിൽ തെളിവെടുപ്പ് പൂർത്തിയാക്കിയാണ് കൂടുതൽ അന്വേഷണത്തിൻ്റെ ഭാഗമായി പ്രതിയുമായി പോലീസ് സംഘം ഡൽഹിയിലേക്ക് പുറപ്പെട്ടത്.
മുക്കം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും, കോഴിക്കോട് ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരുമാണ് തെളിവെടുപ്പിനായി പോയ പോലീസ് സംഘതിൽ ഉണ്ടായിരുന്നത്


































