പുഷ്പ ഒഴുകിയത് 24മണിക്കൂര്‍ ,പിന്നെ തിരികെ എത്തിയത് രണ്ടാം ജന്മത്തിലേക്ക്

കന്യാകുമാരി.വെള്ളത്തിൽ വീണ് 24 മണിക്കൂർ ഒഴുകി നടന്ന വീട്ടമ്മയുടെ ശരീരം മൃതദേഹമെന്ന് കരുതി അഗ്നിരക്ഷാസേന കരയിലെത്തിച്ചു, തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിലെ പുഷ്പാഭായ് എന്ന 55കാരി തിരിച്ചുവന്നത് രണ്ടാം ജന്മത്തിലേക്ക്


പന്തൽജോലിക്കാരനായ തങ്കമണിയുടെ ഭാര്യയാണ് പുഷ്പാഭായ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കുളിയ്ക്കാനാണ് സമീപത്തെ താമരഭരണി പുഴയിൽ ഇറങ്ങിയത്. മഴ പെയ്തതിനാൽ വെള്ളത്തിന് ഒഴുക്ക് കൂടുതലായിരുന്നു. ഇതു ശ്രദ്ധിയ്ക്കാതെ ഇറങ്ങിയ പുഷ്പ, ഒഴുക്കിൽപ്പെട്ടു പോയി. പുഷ്പ തിരികെയെത്താത്തതിനെ തുടർന്നാണ് ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിയത്.ഇവരെ പുഴയിൽ കണ്ടവരുള്ളതിനാൽ തിരച്ചിൽ ആരംഭിച്ചു.


മുപ്പത് അംഗ അഗ്നിരക്ഷാ സേന തിരഞ്ഞത്, ഏറെക്കുറെ 24 മണിക്കൂർ. ഏഴുകിലോ മീറ്റർ അകലെ പുഷ്പാഭായിയെ കണ്ടെത്തിയത് ചലനമറ്റ്, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ.



കരയിലേക്ക് എത്തിച്ചു നടത്തിയ പ്രാഥമിക പരിശോധനയിലാണ് ജീവനുണ്ടെന്ന് മനസിലായത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വേഗത്തിൽ മാർത്താണ്ഡം ആശുപത്രിയിലെത്തിച്ചു. ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്ന പുഷ്പാഭായി നന്ദി പറയുകയാണ്. അഗ്നിരക്ഷാ സേനയോട്. ഒരു രണ്ടാം ജന്മം തന്നതിന്. 
Advertisement