സ്‌കൂളില്‍ അറബിക് അധ്യാപക തസ്തിക വ്യാജമായി സൃഷ്ടിച്ചു എന്ന പരാതിയില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അന്വേഷണം നടത്തി

തേവലക്കര. കോയിവിള സെന്‍റ് ആന്റണീസ് ഹൈസ്‌കൂളില്‍ അറബിക് അധ്യാപക തസ്തിക വ്യാജമായി സൃഷ്ടിച്ചു എന്ന പരാതിയില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അന്വേഷണം നടത്തി.
സ്‌കൂളില്‍ കുറച്ചു കാലമായി അറബിക് അധ്യാപികയെ നിയമിക്കുകയും കുറേ കുട്ടികളെ രേഖകള്‍പ്രകാരം അറബിക് പഠിപ്പിക്കുന്നതായി കാട്ടി ഇതിനായി നിയമിച്ച ആളെ യുപി വിഭാഗത്തില്‍ മലയാളം പഠിപ്പിക്കാന്‍ വിടുകയും ചെയ്യുന്നുവെന്നും ഒരു രക്ഷിതാവ് ഉന്നത വിദ്യാഭ്യാസ അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. രക്ഷിതാക്കളുടെ അനുമതിയില്ലാതെയാണ് അറബിക് പഠിപ്പിക്കുന്നതായ വ്യാജരേഖകളുണ്ടാക്കിയതെന്നും പറയുന്നു. കുട്ടികളെ അറബിക് പഠിപ്പിക്കുന്നതായി പറയുന്നുവെങ്കിലും പഠനം നടക്കുന്നില്ല.


സംഭവവുമായി ബന്ധപ്പെട്ട് ഡിഇഒയുടെ നേതൃത്വത്തില്‍ ആറിന് അധികൃതര്‍ എത്തി സ്‌കൂളില്‍ പരിശോധന നടത്തി. പരിശോധനയില്‍ സ്‌കൂളില്‍ അറബിക് അധ്യയനമില്ലെന്നും രജിസ്റ്ററില്‍പേരുള്ള ഒരു കുട്ടിയും അറബിക് പഠിക്കുന്നില്ലെന്ന് കണ്ടെത്തി. പകരം മലയാളപാഠാവലിയാണ് പഠിക്കുന്നത്. പ്രശ്‌നങ്ങള്‍ മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. പരാതിയില്‍ പ്രാഥമിക അന്വേഷണമാണ് നടന്നത്., തുടരന്വേഷണം ഉണ്ടാകും

Advertisement