കൊല്ലം.പരാതിക്കാരൻ ഓപ്പറേഷൻ ഹെഡ് ആയി ജോലി നോക്കി വരുന്ന കമ്പനി പുതുതായി ആരംഭിക്കുന്ന വ്യവസായ സംരഭത്തിനായി പുതിയായി നിർമ്മിച്ച കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ നൽകുന്നതിന് 5,000/- രൂപ കൈക്കൂലി വാങ്ങിയ കെ.എസ്.ഇ.ബി. ചാത്തന്നൂർ സെക്ഷൻ ഓഫീസിലെ സബ് എൻജിനീയറും, കൊല്ലം കണ്ണനല്ലൂർ മുഖത്തല സ്വദേശിയുമായ നസീർ ഐ (വയസ്സ് 53) യെ വിജിലൻസ് സംഘം പിടികൂടി.
പത്തനംതിട്ട സ്വദേശിയായ പരാതിക്കാരൻ ഓപ്പറേഷൻ ഹെഡ് ആയി ജോലി നോക്കി വരുന്ന കമ്പനി, കൊല്ലം ജില്ലയിലെ കുമ്മല്ലൂരിൽ പുതുതായി ആരംഭിക്കുന്ന കറിപൗഡറുകളുടെ ഉത്പാദന-വിപണന സ്ഥാപനത്തിന് വേണ്ടി നിർമ്മിച്ച കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് കൊല്ലം ചാത്തന്നൂർ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ ഓൺലൈൻ മുഖാന്തിരം 6 മാസം മുൻപ് അപേക്ഷ നൽകിയിരുന്നു. വൈദ്യുതി കണക്ഷനായി പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ച ശേഷം, ചാത്തന്നൂർ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ സബ് എൻജിനീയർ നസീർ രണ്ട് തവണ സ്ഥല പരിശോധന നടത്തി പോയെങ്കിലും വൈദ്യുതി കണക്ഷൻ നൽകിയിരുന്നില്ല. തുടർന്ന് സബ് എൻജിനീയർ നസീർ കെട്ടിടം നിർമ്മാണ കരാറുകാരനെ ഫോണിൽ വിളിച്ച്, കാര്യങ്ങൾ ഒക്കെ നിങ്ങൾക്ക് അറിയാവുന്നതല്ലെയെന്നും, വൈദ്യുത കണക്ഷൻ നൽകണമെങ്കിൽ 5,000/- രൂപ കൈക്കൂലി നൽകണമെന്നും, നാളെ പരിശോധനയ്ക്ക് എത്തുമെന്നും പറഞ്ഞു.
എന്നാൽ കൈക്കൂലി നല്കി കാര്യം സാധിക്കാൻ താൽപര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം കൊല്ലം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. ഉച്ചക്ക് 12.15 ന് കുമ്മല്ലൂരിലുള്ള സ്ഥാപനത്തിൽ വച്ച് പരാതിക്കാരനിൽ നിന്നും 5,000/- രൂപ കൈക്കൂലി വാങ്ങവെ ചാത്തന്നൂർ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിലെ സബ് എൻജിനീയറായ നസീർ.ഐ-യെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.




































