കുന്നത്തൂർ: കുന്നത്തൂർ പാലത്തിനു സമീപം ചാക്കുകളിൽ കുത്തിനിറച്ച് മാലിന്യം തള്ളുന്നതായി പരാതി.ജൈവ-അജൈവ മാലിന്യങ്ങളാണ് വൻതോതിൽ തള്ളുന്നത്.ബാർബർ ഷോപ്പുകളിൽ നിന്നും ചാക്കിൽ കുത്തി നിറച്ച് മുടി തള്ളുന്നതും പതിവാണ്.
മഴ ശക്തമായതോടെ ചാക്കുകളിലെ മാലിന്യം ജീർണിച്ച് ദുർഗന്ധം വമിക്കുന്നതിനാൽ ഇതു വഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.പാലത്തോട് ചേർന്നുള്ള കുറ്റിക്കാടുകളിലേക്ക് രാത്രിയുടെ മറവിലാണ് മാലിന്യം തള്ളുന്നത്.പരിസരത്ത് കച്ചവടം നടത്തുന്നവരും പ്രദേശവാസികളും യാത്രക്കാരുമാണ് വലയുന്നത്.രൂക്ഷമായ ദുർഗന്ധം വമിക്കുന്നതിനാൽ കടകളിൽ ആരും കയറാത്ത അവസ്ഥയാണ്.ഭിന്നശേഷിക്കാർക്കായി പഞ്ചായത്തിൽ നിന്നും ലഭിച്ച കടയിൽ പലിശയ്ക്ക് പണം കടമെടുത്ത് കച്ചവടം നടത്തുന്നവരടക്കം പ്രയാസത്തിലാണ്.ഈ ഭാഗത്ത് ടാങ്കർ ലോറിയിലെത്തിച്ച് ശുചിമുറി മാലിന്യം തള്ളുന്നതും പതിവാണ്.
പുത്തൂർ, ശാസ്താംകോട്ട പോലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശമായതിനാൽ പോലീസ് രാത്രികാല പട്രോളിങ് നടത്താതതും മാലിന്യ നിക്ഷേപകർക്ക് അനുകൂലമായിരിക്കയാണ്.

































