ശാസ്താംകോട്ട:ഇടത് കോട്ടയായിരുന്ന കുന്നത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ നേടിയത് അട്ടിമറി വിജയം.77.81% പോളിങ്ങാണ് കുന്നത്തൂരിൽ ഇക്കുറി നടന്നത്.തിരത്തെടുപ്പിൻ്റെ തുടക്കം മുതലേ വിജയം ഉറപ്പിച്ചു കൊണ്ടുളള പ്രചാരണ പ്രവർത്തനങ്ങളാണ് യുഡിഎഫ് നടത്തി വന്നത്.ശാസ്താംകോട്ട,മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട,ശൂരനാട് തെക്ക്,ശൂരനാട് വടക്ക്,പോരുവഴി,കുന്നത്തൂർ, മൺറോതുരുത്ത്,കിഴക്കേ കല്ലട,പവിത്രേശ്വരം ഉൾപ്പടെ 10 പഞ്ചായത്തുകളിലും ആഞ്ഞു വീശിയ ഉല്ലാസ പൂങ്കാറ്റിൽ ഇടത് കോട്ടകൾ ഒന്നൊന്നായി കടപുഴകി.തങ്ങൾക്ക് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പഞ്ചായത്തുകളിൽ പോലും പിന്നിലായത് ഇടത് കേന്ദ്രങ്ങളിൽ ഞെട്ടലായി.227 ബൂത്തുകളിൽ ശക്തമായ ആധിപത്യം ഉറപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞു.
ഉല്ലാസിൻ്റെ വിജയം ഉറപ്പിച്ചു കൊണ്ടുള്ള സർവ്വേകളാണ് തുടക്കം മുതൽ ഒടുക്കം വരെ പുറത്തു വന്നു കൊണ്ടിരുന്നത്.യുഡിഎഫ് പ്രവർത്തകരിൽ വലിയ ആവേശമാണ് ഇത് സൃഷ്ടിച്ചത്.9,5644 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് കുന്നത്തൂരിലെ യുഡിഎഫ് നേതൃത്വം വിലയിരുത്തിയിരുന്നത്.12 റൗണ്ടുകൾ എണ്ണി തീർന്നപ്പോൾ 20262 വോട്ടിൻ്റെ ഭൂരിപക്ഷം ഉല്ലാസിനു ലഭിച്ചു.ഇനി 5 റൗണ്ടുകൾ കൂടിയാണ് എണ്ണാനുള്ളത്.കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്‌ടപ്പെട്ട വിജയം തിരികെ പിടിക്കുകയെന്നത് ഉല്ലാസിൻ്റെ ലക്ഷ്യമായിരുന്നു.2790 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് എതിർ സ്ഥാനാർത്ഥി എൽഡിഎഫിലെ കോവൂർ കുഞ്ഞുമോൻ 2021ൽ വിജയിച്ചത്.അന്ന് മുതൽ ഓരോ മിനിട്ടിനു പോലും പാഴാക്കാതെ 10 പഞ്ചായത്തുകളിലും സജീവ സാന്നിധ്യമാകാൻ ഉല്ലാസിന് കഴിഞ്ഞതാണ് ഇക്കുറി തുണയായത്.
അധികാരം ഇല്ലാതിരുന്നിട്ടും സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങളിൽ നേരിട്ടിടപെട്ടു.പലരും വിവിധ ആവശ്യങ്ങൾക്കായി ഉല്ലാസിനെ ബന്ധപ്പെട്ടു.സ്വന്തം എംഎൽഎയെ വിളിക്കുന്നതിലും കൂടുതൽ അവർ ഉല്ലാസിനെ വിളിച്ച് പരിഹാരം കാണുന്നതിന് താല്പര്യം കാട്ടി.ആരെയും നിരാശപ്പെടുത്താതെ ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എന്ന പദവി ഉപയോഗിച്ചു കൊണ്ട്,തന്നെ കൊണ്ട് ചെയ്യാവുന്നതിൻ്റെ പരമാവധി കാര്യങ്ങളിൽ പരിഹാരം കണ്ടെത്തി.
ഓരോ പഞ്ചായത്തിലും യുവാക്കളുടെ സംഘം തന്നെ ഉല്ലാസിനു വേണ്ടി കഴിഞ്ഞ 5 വർഷമായി നിലകൊണ്ടു.അവരിലൂടെ നാടിൻ്റെ മുക്കിലും മൂലയിലും വരെ ചെന്നെത്താൻ കഴിഞ്ഞു.നാടിൻ്റെ വികസനം,അത് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ എങ്ങനെ നടപ്പാക്കണമെന്ന് വലിയ ലക്ഷ്യബോധ്യമുള്ള ഒരു ചെറുപ്പക്കാരൻ ഇനി കുന്നത്തൂരിനെ നയിക്കട്ടെയെന്ന ജനങ്ങളുടെ ഉറച്ച തീരുമാനമാണ് നടപ്പായിരിക്കുന്നത്.2025 ഒക്ടോബർ 16ന് “വിശ്വാസ സംരക്ഷണയാത്ര”യ്ക്ക്
ശാസ്താംകോട്ടയിൽ നൽകിയ സ്വീകരണത്തിനിടെ യുഡിഎഫ് ചെയർമാൻ അടൂർ പ്രകാശ് എം.പിയാണ് ഉല്ലാസ് കോവൂർ സ്ഥാനാർത്ഥിയാകുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത്.പ്രഖ്യാപനം പ്രവർത്തകരിൽ സൃഷ്ടിച്ച ആവേശം ചെറുതായിരുന്നില്ല.തദ്ദേശ തിരഞ്ഞെടുപ്പിനും മുമ്പായി സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പ്രഖ്യാപനം നടന്നത്.അന്ന് മുതൽ സ്ഥാനാർത്ഥിയും പ്രവർത്തകരും കളം നിറഞ്ഞിരുന്നു.




































