ജിഎസ്ടി വർദ്ധന; വിശദീകരണവുമായി സംസ്ഥാന സർക്കാർ


തിരുവനന്തപുരം: ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ വിശദീകരണവുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്. പാക്കറ്റില്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് മാത്രമാണ് നികുതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ചില്ലറയായി വില്‍ക്കുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് നികുതി ബാധകമാകില്ലെന്നും സംസ്ഥാന ജിഎസ്ടി വകുപ്പ് അറിയിച്ചു.

എന്നാൽ ആശങ്ക പൂർണമായി ഒഴിയണമെങ്കിൽ കേന്ദ്ര ജിഎസ്ടി മന്ത്രാലയം ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. ഇതുവരെ പാക്കറ്റിൽ വിൽക്കുന്ന ബ്രാൻഡഡ് അരിക്കും മറ്റും മാത്രമായിരുന്നു നികുതി. എന്നാൽ, ഈ മാസം 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോൾ 25 കിലോയെന്ന പരിധി സർക്കാർ എടുത്തു കളഞ്ഞതോടെയാണ് ചില്ലറയായി തൂക്കി വിൽക്കുന്ന ബ്രാൻഡഡ് അല്ലാത്ത ധാന്യങ്ങൾക്കും പയറു വർഗങ്ങൾക്കും അടക്കം നികുതി ബാധകമായത്.

ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു വഴിയൊരുങ്ങി. അഞ്ച് വർഷം മുൻപ് രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയപ്പോൾ അരി, പച്ചക്കറി, മുട്ട, മത്സ്യം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Advertisement