മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിനകത്തും പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിടിച്ചു തള്ളി ഇ പി ജയരാജൻ, മൂക്കിന്റെ പാലം തകർത്തുവെന്നും ആരോപണം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനകത്തും പ്രതിഷേധം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയ്‌ക്കിടയിലായിരുന്നു അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്.

മുഖ്യമന്ത്രി രാജി വയ്‌ക്കണമെന്ന മുദ്രാവാക്യം വിളികളും ഉയർന്നിരുന്നു.

ക മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്തത്. മട്ടന്നൂർ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഫർദീൻ മജീദും,​ ജില്ലാ സെക്രട്ടറി നവീൻ കുമാറും മറ്റൊരാളുമാണ് യാത്ര ചെയ്തത്. മൂന്നാമനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

മുദ്രാവാക്യം വിളി തുടർന്നതോടെ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചവരിൽ ഒരാളെ വിമാനത്തിനകത്ത് വച്ച്‌ ഇ പി ജയരാജൻ പിടിച്ചുതള്ളിയതിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളെ ആക്രമിക്കുകയും മൂക്കിന്റെ പാലം ഇടിച്ച് തകർത്തുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. മദ്യപിച്ചെത്തി വിമാനത്തിനകത്ത് ബഹളമുണ്ടാക്കിയവരെയാണ് ചോദ്യം ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ കയറാൻ എത്തിയപ്പോൾ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നുവെങ്കിലും ചോദ്യം ചെയ്ത ശേഷം വിമാനത്തിനുള്ളിൽ കയറാൻ അനുവദിക്കുകയായിരുന്നു. ആർ സി സിയിൽ ബന്ധുവിനെ കാണാൻ പോകുന്നുവെന്നായിരുന്നു ഇവർ പൊലീസിനോട് പറഞ്ഞത്. ആവശ്യം ന്യായമായതിനാലാണ് യാത്ര ചെയ്യാൻ അനുവദിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.

അതേസമയം,​ കറുത്ത വസ്ത്രം ധരിച്ച്‌ മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ കയറിയതും സ്ഥലത്തെ അറിയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകരാണെന്നതും ശ്രദ്ധയിൽ പെടാത്തത് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയായിട്ടാണ് കാണുന്നത്. തിരുവനന്തപുരത്ത് നിന്നും ക്ലിഫ് ഹൗസിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയിൽ വലിയ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.വിമാനത്താവളത്തിന് വെളിയിലും യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും പൊലീസിന്റെ കണ്ണീര്‍വാതകപ്രയോഗവുമുണ്ടായി. പ്രതിഷേധിച്ചവര്‍ കസ്റ്റഡിയിലാണ്. വിമാനത്തിനുള്ളില്‍ നടന്ന പ്രതിഷേധം പ്രത്യേക ഗൗരവത്തിലാണ് പരിഗണിക്കുക.

സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നും ഇപി ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഫര്‍ദ്ദീന്‍ മജീദ് പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും മദ്യപിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. അവശനിലയെത്തുടര്‍ന്ന് വീല്‍ചെയറിലാണ് ഫര്‍ദ്ദീനെ പുറത്തേക്കു പൊലീസുകാര്‍ കൊണ്ടുപോയത്. ഭീകരപ്രവര്‍ത്തനമാണ് യൂത്ത്കോണ്‍ഗ്രസ് നടത്തിയതെന്ന് ഇ പി ജയരാജന്‍ ആരോപിച്ചു. സാധാരണ സമരങ്ങള്‍ ക്ളച്ച് പിടിക്കാത്തതിനാല്‍ കോണ്‍ഗ്രസ് ഭീകരപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞിരിക്കയാണ്. നേതാക്കള്‍ സമാധാനം പറയണമെന്നും ജയരാജന്‍ ആരോപിച്ചു.

Advertisement