തിരുവനന്തപുരം. ആവശ്യമില്ലാത്തവര്‍ക്ക് സൗജന്യം വാരിക്കോരി നല്‍കുന്ന കെഎസ്ആര്‍ടിസി സൗജന്യം അത്യാവശ്യമുള്ള സാധുക്കളെ മറന്നു. KSRTC ബസിൽ ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്രയൊരുക്കുന്ന’ഹാപ്പി ലോങ് ലൈഫ് ‘ പദ്ധതി നിലച്ചു. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് തുടങ്ങി വെച്ച പദ്ധതിയാണ് അനക്കമില്ലാതായത്.
കാർഡ് പുതുക്കി നൽകാത്തതോടെ 10,000 ത്തിൽ അധികം ഉപഭോക്താക്കളാണ് വെട്ടിലായത്…
2025 നവംബറിലാണ് ഹാപ്പി ലോങ് ലൈഫ് പദ്ധതി തുടങ്ങിയത്. അപേക്ഷ വഴി തിരഞ്ഞെടുക്കപ്പെട്ട ക്യാൻസർ രോഗികൾക്ക് ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള ബസുകളിൽ സൗജന്യ യാത്രയും സീറ്റും ഉറപ്പിക്കലായിരുന്നു പദ്ധതി. പദ്ധതിയിൽ ചേർന്നവർക്ക് ആറ് മാസത്തേക്ക് ബസ് കാർഡ് നൽകി. ആശുപത്രികളിലേക്കും തിരിച്ചും പോകുന്ന രോഗികൾക്ക് പദ്ധതി ഏറെ ആശ്വാസകരം.
എന്നാൽ ഉപകാരപ്രദമായ പദ്ധതി ഇപ്പോൾ നിലച്ച അവസ്ഥയാണ്. കാർഡ് പുതുക്കി നൽകുകയോ പുതിയ അപേക്ഷ സ്വീകരിക്കുന്നോ ഇല്ല. ഉപഭോക്താക്കൾ പലതവണ അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു. സൗജന്യയാത്ര ഇല്ലാതായി. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഓഫീസുകൾ കയറിയിറങ്ങുകയാണ് ആയിരകണക്കിന് ക്യാൻസർ രോഗികൾ
പുതിയ കാർഡുകൾ അച്ചടിക്കുന്നതിലെ സാങ്കേതിക തടസമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് KSRTC യുടെ വിശദീകരണം. എന്നാൽ പ്രിയദർശിനി പദ്ധതിക്ക് വേണ്ടി ലോങ് ലൈഫ് പദ്ധതി അട്ടിമറിച്ചുവെന്ന് സിപിഎം ആരോപിക്കുന്നുണ്ട്. വിഷയത്തിൽ പ്രതിഷേധിക്കാനും സിപിഎം ഒരുങ്ങുന്നുണ്ട്

































