തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിനെ എസ് ഐ ടി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് സൂചന.
ബോര്‍ഡ് അംഗം അജികുമാറിനെയും തിരുവാഭരണം കമ്മീഷണറായിരുന്ന റെജിലാലിനെയും അറസ്റ്റ് ചെയ്യും. കരകുളം ഏണിക്കരയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രശാന്തിനെ കൊല്ലത്തേക്ക് കൊണ്ട്പോയി. ചോദ്യം ചെയ്യലിന് ശേഷം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കുമെന്ന് പ്രശാന്ത് ഇന്ന് ഫേസ്ബുക്കിൽ കുറിപ്പിൽ പറഞ്ഞിരുന്നു. രാവിലെ 9.15 ഓടെ
തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിക്കും. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് എസ്ഐടി അറിയിച്ചു.
1999-ൽ ശ്രീ കോവിലിലെ കട്ടിളയിലും ദ്വാരപാലക ശില്പങ്ങളിലും പതിപ്പിച്ച സ്വർണം, രേഖകളിൽ ചെമ്പ് എന്ന് കാണിച്ച് കടത്തിയെന്നാണ് കേസ്. കേസിൽ എത്രയും വേഗം അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
2019-ൽ സ്വർണം പൂശാനായി മാറ്റിയ പാളികളിൽ നിന്നും ഏകദേശം 1 കിലോഗ്രാമോളം സ്വർണം കാണാതായതാണ് തട്ടിപ്പിന് ആധാരം. ഈ സ്വർണം ചെമ്പ് എന്ന് രേഖപ്പെടുത്തി കടത്തുകയായിരുന്നു. മുൻ അസിസ്റ്റന്റ് പൂജാരി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരെ നേരത്തെ ദേവസ്വം വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ദ്വാരപാലക ശില്പത്തിലെ പാളി കടത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയാണ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
പിഎസ് പ്രശാന്തിനെ കൂടി കസ്റ്റഡിയിലെടുത്തതോടെ പിണറായി സർക്കാരി ൻ്റെ കാലത്തെ മൂന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്മാരും സ്വർണ്ണ കൊള്ളക്കേസിൽ അറസ്റ്റിലായി.


































