കോട്ടയം. ളാക്കാട്ടൂര്‍ മറ്റപ്പള്ളിയിൽ നാലംഗ കുടുംബം വിഷം കഴിച്ച സംഭവത്തിന് പിന്നിൽ
ചിട്ടി തകർന്ന് ആളുകൾക്ക് പണം തിരികെ നൽകാനാവാത്തതിലെ മനോവിഷമമെന്ന് പൊലീസ് നിഗമനം. മരണപ്പെട്ട ജോസ്ന സ്വന്തമായി ചിട്ടി നടത്തിയിരുന്നുവെന്നും ആളുകൾ പണം തിരികെ ചോദിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. 10 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്നിരുന്ന വിദേശത്തുള്ള യുവാവിന് ജൂലൈ മാസം നൽകാമെന്ന് പറഞ്ഞ ചിട്ടിയുടെ തുക നൽകാൻ കഴിഞ്ഞിരുന്നില്ല.
ഇതിലുണ്ടായ മനോ വിഷമമാകാം കൂട്ട ആത്മഹത്യക്ക് പിന്നിലെന്നാണ് പോലീസിന്റെ അനുമാനം.
യുവാവിന് പണം നൽകാമെന്നേറ്റ ദിവസം കുടുംബം കൂട്ടത്തോടെ വിഷം കഴിക്കുകയായിരുന്നു. ബാങ്കിലും മറ്റുമായി മറ്റു ബാധ്യതകളും കുടുംബത്തിനുണ്ടായിരുന്നു. കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിലായ ജോസ്ന,ഭർത്താവ് തോമസ് എബ്രഹാം, മകൾ മരിയ തെരേസ എന്നിവർ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മകൻ അലൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്




























