28.3 C
Kollam
Tuesday 18th August, 2026 | 11:26:05 AM
Home News Breaking News മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ 17 കാരൻ കൂടി പിടിയിൽ

മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ 17 കാരൻ കൂടി പിടിയിൽ

പാലക്കാട്‌: പാലക്കാട്‌ വടകരപ്പതിയിൽ മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കത്തിച്ച ശേഷം കുഴിച്ചു മൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ആട്ടയാമ്പതി സ്വദേശിയായ 17 കാരനെയാണ് പിടികൂടിയത്. കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ഉദയകുമാറിൻറെ സുഹൃത്താണ് ഇത്. കഴിഞ്ഞ 20 വർഷമായി ആട്ടയാമ്പതിയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സരസമ്മാളിനെ ജൂൺ 10 മുതലാണ് കാണാതായത്. മകൾ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച കൊഴിഞ്ഞാമ്പാറ പോലീസ് ആണ് ഒരു മാസതിനിപ്പുറം സംഭവം കൊലപാതകം ആണെന്ന് കണ്ടെത്തിയത്. അയൽവാസിയായ ഉദയകുമാറും സുഹൃത്തായ 17 കാരനും ചേർന്നാണ് കൊലപാതകം നടത്തിയത്.

സരസമ്മാൾ ധരിച്ചിരുന്ന രണ്ടു സ്വർണ മൂക്കുത്തികൾ കൈക്കലാക്കാൻ പ്രതികളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി വടിവാൾ വെച്ചു കൊലപ്പെടുത്തിയ ശേഷം വീട്ടിലെ ശുചി മുറിയിൽ വെച്ചു കത്തിക്കുകയായിരുന്നു. ശരീര അവശിഷ്ടങ്ങൾ വീടിനു പുറകു വശത്തു കുഴിച്ചിടുകയും ചെയ്തു. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഉദയകുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ലഭിച്ച ശരീര അവശിഷ്ടങ്ങൾ വെച്ച് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തു. അന്വേഷണത്തിൽ 17 കാരന്റെ പങ്കും പോലീസിന് വ്യക്തമായതോടെയാണ് പിടികൂടി ജുവനയിൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയത്. ഉദയകുമാർ തുടക്കം മുതൽ നൽകിയ മൊഴിയുടെ പൊരുത്തക്കേട് ഉള്ളതിനാൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.