ഡെറാഡൂണ്‍: ഭർത്താവിന്റെ ജന്മദിനം ആഘോഷിക്കാൻ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മസൂറിയിലെ ഹോംസ്‌റ്റേയില്‍ മുറിയെടുത്ത് പിറ്റേന്ന് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഒരുമാസത്തിന് ശേഷം ഭർത്താവ് പിടിയില്‍.
ഡെല്‍ഹിയിലെ ഐടി ജീവനക്കാരിയായ രാധാഗായത്രിയെയാണ് ജൂണ്‍ 15 ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവ് ശ്രീചരണിനെ ഡല്‍ഹിയില്‍ നിന്നാണ് പിടികൂടിയത്.
ശ്രീചരണിന്റെ ജന്മദിനം ആഘോഷിക്കാനാണ് ഇരുവരും ചേർന്ന് മസൂറിയിലെത്തിയത്. രാവിലെ രാധാഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നഗ്നശരീരം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ബെഡ്ഷീറ്റുകളില്‍ രക്തക്കറയും മുറിയില്‍ നിന്ന് ഒഴിഞ്ഞ മദ്യ കുപ്പികളും കണ്ടെത്തിയിരുന്നു. എന്നാല്‍, ഭാര്യക്ക് എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ശ്രീചരണ്‍ പറഞ്ഞത്. രാവിലെ എഴുന്നേറ്റപ്പോള്‍ ഭാര്യയുടെ മൂക്കില്‍ നിന്ന് രക്തം വന്ന നിലയില്‍ നിലത്തുകടക്കുന്നതാണ് കണ്ടതെന്നും ശ്രീചരണ്‍ പറഞ്ഞിരുന്നു. രാധാഗായത്രിയുടെ ബന്ധുക്കള്‍ അന്നേ മരണം കൊലപാതകമാണെന്ന് ആരോപിച്ചിരുന്നു. ബിയറില്‍ വിഷം ചേർത്ത് നല്‍കി കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം രാധാഗായത്രിയുടെ അച്ഛൻ പൊലീസിനെ സമീപിക്കുകയായിരുന്നു. ഭർത്താവ് ശ്രീചരണ്‍ മകളെ കൊലപ്പെടുത്തി എന്നാണ് പരാതി ഉണ്ടായിരുന്നത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. മസൂറിയില്‍ പോവുന്ന കാര്യം മകള്‍ തങ്ങളോട് പറഞ്ഞിരുന്നില്ല. ഋഷികേശും ഹരിദ്വാറിലും പോവുന്ന കാര്യം മാത്രമേ പറഞ്ഞിട്ടുള്ളു എന്ന് രാധാഗായത്രയുടെ അച്ഛൻ പറഞ്ഞു. മുമ്പും സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ക്ക് ഭർത്താവിന്റെ വീട്ടില്‍ പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
































