കോഴിക്കോട്. മുക്കം മണാശ്ശേരിയിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയകുമാറിനെ കോടതി റിമാൻഡ് ചെയ്തു. പ്രദേശത്ത് ശക്തമായ പ്രതിഷേധം നിലനിന്ന സാഹചര്യത്തിൽ പ്രതിയെ ഇന്നലെ തന്നെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മണാശ്ശേരി മുതുകുറ്റിയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷമാണ് ജയകുമാർ ഒളിവിൽ പോയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മണാശ്ശേരി കയ്യേരിക്കൽ ഭാഗത്ത് നാട്ടുകാർ പ്രതിയെ വളഞ്ഞുപിടിച്ച് പൊലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് ആക്രമണം നടന്നത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വിനോദ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രതിയുമായി ഇന്നലെ തന്നെ പൊലീസ് തെളിവെടുപ്പ് നടത്തി. പിന്നീട് കോടതിയിൽ ഹാജരാക്കിയ ജയകുമാറിനെ റിമാൻഡ് ചെയ്യുകയായിരുന്നു. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം.






























