Home News Kerala സ്പായിൽ അതിക്രമിച്ചു കയറി ഗുണ്ടാപ്പിരിവും സ്ത്രീകൾക്ക് നേരെ അതിക്രമവും നടത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ്...

സ്പായിൽ അതിക്രമിച്ചു കയറി ഗുണ്ടാപ്പിരിവും സ്ത്രീകൾക്ക് നേരെ അതിക്രമവും നടത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷും കൂട്ടാളികളും റിമാൻഡിൽ

കൊച്ചി. നെടുമ്പാശ്ശേരിയിലെ സ്പായിൽ അതിക്രമിച്ചു കയറി ഗുണ്ടാപ്പിരിവും സ്ത്രീകൾക്ക് നേരെ അതിക്രമവും നടത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷും കൂട്ടാളികളും റിമാൻഡിൽ. അങ്കമാലി കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. സംഭവത്തിനുശേഷം മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ചയാണ് നെടുമ്പാശ്ശേരി പോലീസ് ഇവരെ പിടികൂടിയത്

കൊച്ചി നെടുമ്പാശ്ശേരിയിൽ പ്രവർത്തിക്കുന്ന സ്പായിൽ ഗുണ്ടാപ്പിരിവ് നടത്തുകയും ജീവനക്കാരായ സ്ത്രീകൾക്ക് നേരെ അതിക്രമം കാണിക്കുകയും ചെയ്ത കേസിലാണ് കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പോലീസിന്റെ പിടിയിലാകുന്നത്. കേസിൽ അനീഷിനൊപ്പം ഇയാളുടെ കൂട്ടാളികളായ അജിത്ത്, പ്രേം എന്നിവരെയും നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ സെബിൻ നിലവിൽ ഒളിവിലാണ്.മരട് അനീഷിന്റെ ചിത്രം കാണിച്ച് ഭയപ്പെടുത്തി കൂട്ടാളികളായ മൂന്നുപേരും ചേർന്ന് സ്പായിൽ നിന്ന് പണപ്പിരിവിന് ശ്രമിച്ചു എന്നാണ് പോലീസ് രജിസ്റ്റർ ചെയ്ത കേസ്. സ്പായുടെ ഉടമയെ നെടുമ്പാശ്ശേരിയിലെ ഒരു റസ്റ്റോറന്റിൽ വിളിച്ചുവരുത്തി പ്രതികൾ കടുത്ത ഭീഷണി മുഴക്കുകയായിരുന്നു. പ്രതിദിനം 4,000 രൂപ വീതം ഗുണ്ടാപ്പടിയായി നൽകിയില്ലെങ്കിൽ, വർഷങ്ങളോളം ജയിൽ ശിക്ഷ ലഭിക്കാവുന്ന കടുത്ത ലഹരിമരുന്ന് കേസുകളിൽ കുടുക്കുമെന്നായിരുന്നു സ്പാ ഉടമയ്ക്ക് നേരെയുണ്ടായ ഭീഷണി.

പണം നൽകാൻ വിസമ്മതിച്ചതോടെ പ്രതികൾ സ്പായിൽ അതിക്രമിച്ചു കയറി അവിടുത്തെ വനിതാ ജീവനക്കാരെ അധിക്ഷേപിക്കുകയും അതിക്രമം നടത്തുകയുമായിരുന്നു. ഇതിനു പിന്നാലെ ഒളിവിൽ പോയ പ്രതികൾ, കർണാടകയിലെ മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ റെയ്ഡിൽ അതിർത്തിയിൽ വെച്ച് പിടിയിലാകുന്നത്. അറസ്റ്റിലായ മരട് അനീഷിനെയും സംഘത്തെയും അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
ഒളിവിലുള്ള പ്രതി സെബിനായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here