തൃശൂർ :മധ്യവയസ്കയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേർ അറസ്റ്റില്‍. ഗുരുവായൂർ കർണ്ണംകോടാണ് സംഭവം.
ചേലക്കര സ്വദേശി സെന്താനവല്ലി (65) ആണ് മരിച്ചത്. സംഭവത്തില്‍ പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറും സുഹൃത്തും അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് സന്താനവല്ലിയുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്.
സന്താനവല്ലിയെ കഴിഞ്ഞ ദിവസം രാത്രി സുരേഷ് കുമാർ തന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ലൈംഗികബന്ധത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മരിച്ചെന്ന് കരുതിയാണ് വയോധികയെ കിണറ്റിലെറിഞ്ഞത്. കഴുത്തില്‍ കല്ലുകെട്ടി കിണറ്റിലെറിയുകയായിരുന്നു.
കൊല്ലപ്പെട്ട സെന്താനവല്ലി ലൈംഗികതൊഴിലാളി ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മദ്യപിക്കുന്നതിനിടെ താനൊരു സ്ത്രീയെ കൊന്ന് കിണറ്റിലെറിഞ്ഞെന്ന് സുരേഷ് കുമാർ വെളിപ്പെടുത്തി. തുടർന്ന് സുഹൃത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു.
സുരേഷ് കുമാറിന്റെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ കിണറ്റില്‍ നിന്നും സന്താനവല്ലിയുടെ മൃതദേഹം കണ്ടെടുത്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.































