തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിക്ക് അനുകൂലമായി നിലപാടെടുത്തതിന് പിന്നാലെ പബ്ലിക് പ്രോസിക്യൂട്ടര്‍ പദവിയില്‍ നിന്ന് നീക്കിയതില്‍ പ്രതികരണവുമായി ടി ഗീനാ കുമാരി. താന്‍ തെറ്റ് ചെയ്തിട്ടില്ല എന്നാണ് ഗീനാ കുമാരി പറയുന്നത്. നിയമത്തിനും നീതിബോധത്തിനും നിരക്കാത്തതൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് ഗീനാ കുമാരി പറഞ്ഞു. നൂറുകണക്കിന് കേസുകള്‍ ഒമ്പതര വര്‍ഷം സര്‍ക്കാരിന് വേണ്ടി താന്‍ വാദിച്ചെന്നും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും കേസുകള്‍ കൈകാര്യം ചെയ്തു. ഒരിക്കല്‍പ്പോലും എല്‍ഡിഎഫ് എന്നോ യുഡിഎഫ് എന്നോ എന്‍ഡിഎ എന്നോ വിവേചനം താന്‍ കാണിച്ചിട്ടില്ലെന്നും ഇനിയും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്നും ഗീനാ കുമാരി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് ജാമ്യം കിട്ടാന്‍ കാരണം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
ഗീനാ കുമാരിയെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. ആഭ്യന്തര വകുപ്പിന്റെ ശുപാർശയിൽ ഇന്ന് മുഖ്യമന്ത്രി ഒപ്പിട്ടു. അഡീഷണൽ പ്ലീഡറായ എം ആർ ഷാജിക്കാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ പകരം ചുമതല. അതേസമയം ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എ സന്തോഷ് കുമാർ ഹാജരാകും. ഇദ്ദേഹത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. മുൻ ഗവൺമെൻറ് പ്ലീഡറായിരുന്നു സന്തോഷ് കുമാർ.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട പ്രോസിക്യൂട്ടറാണ് ഗീനാ കുമാരി. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ റെയ്ഡിന് പിന്നാലെ പുറത്തിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അരുള്‍ ബി കൃഷ്ണ പരാതി നല്‍കിയിരുന്നു. പ്രോസിക്യൂട്ടര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചു എന്നും പ്രോസിക്യൂട്ടറെ മാറ്റണമെന്നുമാണ് കമ്മീഷണര്‍ പരാതിയില്‍ പറഞ്ഞത്. ജാമ്യത്തിനെതിരെയുളള പൊലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. ഇതോടെയാണ് ഗീനാകുമാരിയെ നീക്കാന്‍ തീരുമാനമായത്. ഒരു പ്രോസിക്യൂട്ടര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയിലെത്തുന്നത് അപൂര്‍വ്വമാണ്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പ്രീയപ്പെട്ടവരെ..
2016 ഡിസംബർ മാസം ഇരുപത്തിനാലാം തീയതി മുതൽ സർക്കാർ അഭിഭാഷക എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഇക്കഴിഞ്ഞ ഒമ്പതരവർഷ കാലയളവിൽ ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയും കേസുകൾ കൈകാര്യം ചെയ്യാനായി എന്ന ചാരിതാർത്ഥ്യത്തോടെ ഇന്ന് വിടവാങ്ങുകയാണ്. തീർച്ചയായും അനിവാര്യമായ വിടവാങ്ങൽ ആണെങ്കിലും ചില മാധ്യമങ്ങൾ പ്രതികാര നടപടിയെന്ന് വിശേഷിപ്പിക്കുന്നുണ്ട്.(ഉത്തരവിൽ അങ്ങനെയൊന്നുമില്ല എങ്കിലും)
ജില്ലാ ഗവൺമെൻറ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ എന്ന നിലയിൽ പോലീസ് നൽകിയ റിപ്പോർട്ട് കോടതി മുമ്പാകെ ഹാജരാക്കുകയും അതിനനുസരിച്ച് തന്നെ ജാമ്യ ഹർജിവാദം പറയുകയും ചെയ്തിട്ടുണ്ട്. ഇതിനേക്കാൾ ഗൗരവമുള്ളതും അല്ലാത്തതും രാഷ്ട്രീയ സംഘട്ടനങ്ങൾ കൊലപാതകം ബലാൽസംഗം ഉൾപ്പെടെ നൂറുകണക്കിന് കേസുകളിൽ ജാമ്യ ഹർജിയിൽ വാദം പറയുകയും വിചാരണ നടത്തുകയും ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെയും എം എൽഎമാരുടെയും കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. അതിൽ എൽഡിഎഫ് യുഡിഎഫ് എൻഡിഎ എന്ന പക്ഷപാതിത്വം കാണിച്ചിട്ടില്ല.നിയമത്തിനും നീതിബോധത്തിനും കോട്ടം തട്ടുന്ന തരത്തിൽ ഒരു ഇടപെടലും ഇക്കാലയളവിൽ ഒരു കേസിലും ഞാൻ നടത്തിയിട്ടില്ല. ഇനിയും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. എന്നെ സർക്കാർ ഏൽപ്പിച്ച കർത്തവ്യം പരമാവധി ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യം എനിക്കുണ്ട്.
ഇക്കാലയളവിൽ എന്നോടൊപ്പം എന്റെ സഹഅഭിഭാഷകർ സീനിയർ, ജൂനിയർ അഭിഭാഷകർ, ജില്ല ഗവൺമെൻറ് പ്ലീഡർ ഓഫീസിലെ ജീവനക്കാർ, പ്രോസിക്യൂഷൻ വിങ്ങി ലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി പേരെടുത്ത് പറയാൻ ഒരുപാട് പേരുണ്ട്. അവരുടെ സഹായത്തോടുകൂടി അല്ലാതെ എനിക്ക് ഓഫീസ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമായിരുന്നില്ല എല്ലാവർക്കും നന്ദി. അഭിഭാഷകവൃത്തിയിൽ തെളിമയോടെ ഇനിയും ഉണ്ടാകും
സ്നേഹപൂർവ്വം
ഗീന

































