Home News Breaking News നികുതിയിളവിൽ വിവാദം; ബക്കാഡിക്ക് നേട്ടമെന്നാരോപിച്ച് പ്രതിപക്ഷം

നികുതിയിളവിൽ വിവാദം; ബക്കാഡിക്ക് നേട്ടമെന്നാരോപിച്ച് പ്രതിപക്ഷം

Advertisement

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്ന ബഡ്‌ജറ്റ് പ്രഖ്യാപനത്തിനെതിരെ അടിയന്തരപ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. കർണാടകയിലെ മദ്യക്കമ്പനിയായ ബക്കാഡിക്ക് വേണ്ടിയാണ് നികുതി കുറച്ചതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചു. അടിയന്തരപ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട പ്രസംഗത്തിലായിരുന്നു പിണറായി വിജയന്റെ ആരോപണം.

മദ്യനികുതി ഇളവുമായി ബന്ധപ്പെട്ട ഫയൽനീക്കം വേഗത്തിലാണെന്ന് റിപ്പോർട്ടുകൾ വരുന്നതിനാലാണ് വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയതെന്നും സോഫ്‌റ്റ് ഡ്രിങ്ക് പോലെ മദ്യം സാർവത്രികമാക്കാനുള്ള നീക്കം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.’സ്വകാര്യ മദ്യക്കമ്പനിക്ക് അമിതമായി ലാഭം കൊയ്യാനാകുന്ന അവസരം ബഡ്‌ജറ്റിൽ തിരുകിക്കയറ്റിയിരിക്കുകയാണ്.

ഇത് ഗൗരവമുള്ള വിഷയമാണ്. 251 ശതമാനം നിലവിലുള്ള നികുതിയാണ് 120 ശതമാനമാക്കി കുറയ്‌ക്കുന്നത്. 131 ശതമാനത്തിന്റെ കുറവ്. എന്തിന് വേണ്ടിയാണിത്. ആർക്കു വേണ്ടിയാണിത്? നമ്മുടെ നാട്ടിലുള്ള സാധാരണക്കാർക്ക് ഇതുകൊണ്ട് എന്താണ് ഗുണം? അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലെ സാധാരണക്കാർക്കോ മനുഷ്യർക്കോ വേണ്ടിയുള്ള ഒന്നല്ല ഈ പറഞ്ഞിട്ടുള്ള നിർദേശം. ഇതിന്റെ ഗുണഭോക്താവ് എല്ലാവർക്കും അറിയുന്നപോലെ കർണാടകയിലെ ഒരു മദ്യക്കമ്പനിയാണ്’- പിണറായി വിജയൻ പറഞ്ഞു.2023ലാണ് ബക്കാഡി കമ്പനി സംസ്ഥാന നികുതി വകുപ്പിന് അപേക്ഷ നൽകിയത്. കഴിഞ്ഞ സർക്കാർ ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ല.

എന്നാൽ, പുതിയ സർക്കാ‌ർ അധികാരമേറ്റശേഷം ശരവേഗത്തിൽ ഫയൽ നീക്കമുണ്ടായി. ഏഴ് ഉദ്യോഗസ്ഥർ ഇതിനകം ഫയൽ കണ്ടെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.അതേസമയം, ബഡ്‌ജറ്റ് ചർച്ചയ്‌ക്കുള്ളിലെ വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാനാകില്ലെന്ന് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ വ്യക്തമാക്കി. സഭയിൽ ചർച്ചചെയ്യേണ്ട വിഷയമാണ് നോട്ടീസിൽ ഉള്ളതെന്നും ബജറ്റിനെക്കുറിച്ച് ചർച്ചയ്‌ക്ക് ശേഷം സർക്കാർ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം സബ്‌മിഷനായി അവതരിപ്പിക്കാമെന്നാണ് സ്‌പീക്കർ അറിയിച്ചത്. പിന്നാലെ പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയും ഇറങ്ങിപ്പോകുകയും ചെയ്‌തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here