കൊച്ചി.പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മാനസിക പീഡനത്തിന് ഇരയാക്കിയെന്ന അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്.
തൃപ്പൂണിത്തുറ വനിതാ സെൽ എസ് ഐക്കെതിരെയും നടി ലക്ഷ്മി പ്രിയക്കെതിരെയും അൻസിബ നൽകിയ പരാതിയിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എ സി പി കൊച്ചി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. അതേസമയം പരാതിക്ക് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്ന് ലക്ഷ്മി പ്രിയ ആരോപിച്ചു.
ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തുടർ നടപടി എടുക്കുമെന്നും പൊലീസ് വൃക്തമാക്കി
അൻസിബ ഫോണിലെക്ക് അയച്ചൊരു സന്ദേശത്തിന്റെ പേരിൽ കുടുംബ പ്രശ്നം ചൂണ്ടിക്കാട്ടി ലക്ഷ്മി പ്രിയ പോലീസിനെ സമീപിച്ചതിനു പിന്നാലെ തൃപൂണിത്തുറ വനിതാ സെൽ പൊലീസ് 3 മണികൂറോളം തന്നെ സ്റ്റേഷനിൽ പിടിച്ചിരുത്തി മാനസികമായി പീഡിപ്പിച്ചു എന്നും ഒടുവിൽ മാപ്പ് എഴുതി വാങ്ങിയാണ് വിട്ടയച്ചതെന്നുമായിരുന്നു അൻസിബയുടെ പരാതി. ആഭ്യന്തരമന്ത്രിക്ക് അയച്ച പരാതിക്ക് പിന്നാലെ തൃക്കാക്കര എസിപി ഓഫീസിലെത്തി നടി അൻസിബ മൊഴി നൽകിയിരുന്നു.ജനുവരിയിൽ നടന്ന സംഭവത്തിൽ തൃക്കാക്കാര എ സി പി നേരിട്ട് അന്വേഷിച്ച സംഭവത്തിൽ ആദ്യം അൻസിബയെയും തുടർന്ന് ലക്ഷ്മി പ്രിയയെയും വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഒടുവിൽ എ സി പി പരാതിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയത്. തൃപ്പൂണിത്തുറ ഹിൽ പാലസ് സ്റ്റേഷനിലെ വനിത എസ് ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങൾ ചോദിച്ചറിയുകയാണ് മാത്രമാണ് ചെയ്തത്. ഒരു മണിക്കൂർ മാത്രമാണ് അൻസിബ സ്റ്റേഷനിൽ ഉണ്ടായിരുന്നത്. എല്ലാത്തിനും തെളിവും ഓഡിയോ റെക്കോർഡും ഉണ്ട്. ഇതെല്ലാം മുൻ നിർത്തിയാണ് എ സി പിയുടെ റിപ്പോർട്ട്.ലക്ഷ്മി പ്രിയ അൻസിബക്കെതിരെ ഉന്നയിച്ച പരാതിയും പൊലീസ് തള്ളി.പോലീസ് നടപടിയെ സ്വാഗതം ചെയ്ത ലക്ഷ്മിപ്രിയ പരാതിക്ക് പിന്നിൽ വർഗീയത അജണ്ടയുണ്ടെന്നും മാനനഷ്ട്ടം ഫയൽ ചെയൂമെന്നും വ്യക്തമാക്കി
എന്നാൽ താൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന പൊലീസ് കണ്ടെത്തലിനെതിരെ നടി അൻസിബ ഹസൻ രംഗത്തെത്തി. പൊലീസിന്റെ ഏകപക്ഷീയമായ റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കുമെന്നും അൻസിബ വ്യക്തമാക്കി.
നടൻ ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിൽ മൊഴിയെടുപ്പ് പൂർത്തിയാക്കിയ കടവന്ത്ര പൊലീസ് മൊഴി പകർപ്പ് എ സി പിക്ക് അയച്ചു കൊടുത്തു. മേൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാകും തുടർനടപടി.അൻസിബയുടെ പരാതിയിലെ പ്രധാന സാക്ഷിയായ നീനക്കുറിപ്പിനെയും മൊഴിയെടുക്കാനായി പോലീസ് വിളിചേക്കും.


































