കണ്ണൂർ: പയ്യന്നൂരില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒന്‍പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. പയ്യന്നൂര്‍ കണ്ടങ്കാളി കുറുങ്കടവ് റോഡില്‍ താമസിക്കുന്ന പള്ളിക്കുളത്ത് വീട്ടില്‍ പി മധുസൂദനന്റെ(73) വീട്ടിലാണ് കവര്‍ച്ച നടന്നത്.
മുന്‍ വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് കിടപ്പു മുറിയിലെ അലമാരയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് തുണിയുടെ കൂടെ സൂക്ഷിച്ച ആഭരണങ്ങളാണ് കവർന്നത്.
ഒന്നര പവന്റെ അമേരിക്കന്‍ ഡയമണ്ട് പിടിപ്പിച്ച ഒരു നെക്ലൈസ്, ഒന്നരപവന്‍ തൂക്കം വരുന്ന ബ്രേസ് ലെറ്റ്, അരപവന്‍ തൂക്കം വരുന്ന രണ്ട് ഇയര്‍ സ്റ്റഡ്, ഒരു പവന്‍ തൂക്കം വരുന്ന രണ്ട് ജിമിക്കി കമ്മല്‍, ആറ് ഗ്രാം തൂക്കം വരുന്ന വെഡിങ് റിങ്ങ്, ഓരോ പവന്‍ വീതം തൂക്കം വരുന്ന മൂന്ന് മോതിരം എന്നിവ ഉള്‍പ്പെടെ എട്ടേകാല്‍ പവനോളം തൂക്കം വരുന്ന ഒൻപത് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണ് മോഷണം പോയത്.
മാര്‍ച്ച് 13 ന് രാവിലെ ആറ് മണിയോടെ വീടുപൂട്ടി വീട്ടുകാര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയ്ക്കു പോയിരുന്നു. വ്യാഴാഴ്ച്ച നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പരാതിയില്‍ കേസെടുത്ത പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പ്രദേശത്ത് പരിശോധന നടത്തി.
രണ്ടു ദിവസം മുൻപ് തൊട്ടടുത്തു താമസിക്കുന്ന വേണുവിൻ്റെ വീട്ടിലും മോഷണം നടന്നിരുന്നു. വേണു രണ്ടാം തീയതി രാത്രി 9.30 മണിയോടെ വീടു പൂട്ടി മാവിച്ചേരിയിലെ മകളുടെ വീട്ടിലേക്കു പോയതായിരുന്നു. രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടത്. അകത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച ഒരു ജോഡി സ്വർണ കമ്മൽ മോഷണം പോയിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.



































