കൊച്ചി.സിഎംആർഎൽ – എക്‌സലോജിക് ഇടപാടുകളിൽ ED അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് ചോദ്യം ചെയ്ത് CMRL നൽകിയ അപ്പീലിൽ ആണ് ഡിവിഷൻ ബെഞ്ച് വിധി പറയുന്നത്.
നിരപരാധിത്വം തെളിയിക്കാൻ ഇഡിക്ക് മുന്നില്‍ സിഎംആര്‍എലിന് രേഖകള്‍ നൽകിക്കൂടെ എന്നും, കുറ്റകൃത്യമില്ലെങ്കില്‍ സിഎംആർഎലിന് നിരപരാധിത്വം തെളിയിക്കാൻ ആകുമല്ലോ എന്നും വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. എന്നാല്, അധികാര പരിധി മറികടന്ന് അന്വേഷണ സ്വഭാവത്തിലാണ് ഇഡിയുടെ സമൻസ് എന്നാണ് സിഎംആര്‍എല്‍ അപ്പീലിൽ ഉയർത്തിയ വാദം. എഫ്‌ഐആറോ കുറ്റകൃത്യമോ ഇല്ലാതെ ഇഡി അന്വേഷണം തുടങ്ങി. ഇഡി നടപടിക്ക് ആധാരമായ കുറ്റകൃത്യം ഉണ്ടെന്നാണ് ഇഡിയുടെ വാദം.
അന്വേഷണത്തിന് ഒടുവിലാണ് കുറ്റകൃത്യം ഉണ്ടോ ഇല്ലയോ എന്ന അന്തിമ നിഗമനത്തിൽ എത്താൻ കഴിയുക. അതിൻറെ ഭാഗമായുള്ള പരിശോധനയാണ് നടക്കുന്നതെന്നും ED വാദിച്ചു. പിഎംഎല്‍എ നിയമപ്രകാരം ECIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ED ക്ക് അധികാരമുണ്ട് എന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

































