കൊച്ചി . ഫോണിലേക്കുവന്ന കോള്‍ അറ്റന്റ് ചെയ്തതിനു പിറകേ കൊച്ചിയിലെ മരട് സ്വദേശി മാര്‍ട്ടിന്‍ മാനുവലിന് നഷ്ടമായത് മൂന്നു ലക്ഷം രൂപ. വായ്പയെടുത്ത തുകയാണ് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത്.
പുതിയ ഇന്നോവ കാര്‍ വാങ്ങാനായി കടം വാങ്ങിയ പണവുമായി ഡല്‍ഹിയിലേക്കു പോകും വഴിയാണ് തട്ടിപ്പു നടന്നത്. സൈബര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് മാര്‍ട്ടിന്‍ പറയുന്നു. ട്രെയിന്‍ യാത്രയില്‍ ഉറക്കത്തിനിടെയാണ് മാര്‍ട്ടിന് ഫോണ്‍കോള്‍ ലഭിച്ചത്. എന്നാല്‍ മറുപുറത്തുനിന്നും സംസാരമുണ്ടായില്ല. പിറകേ ഫോണിലേക്ക് ഒടിപി വന്നു. തുടര്‍ന്ന് നിരവധി തവണകളായാണ് മാര്‍ട്ടിന്റെ അക്കൗണ്ടില്‍നിന്നും പണം നഷ്ടമായത്.
ആദ്യതവണ 1,26,000 രൂപയും പിന്നീട് 65,000 രൂപയും 25,000 വീതം രണ്ടുതവണയും 5016 രൂപവീതം 10 തവണയും നഷ്ടമായി. ഹാക്കിങ് രീതി എന്താണെന്ന് ഇനിയും വ്യക്തമല്ല. പണം വീതം വെക്കപ്പെട്ടതായാണ് പരിശോധനയില്‍ വ്യക്തമായത്.സൈബര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ലെന്നും മാര്‍ട്ടിന്‍ ആരോപിച്ചു. തട്ടിപ്പുസംഘത്തെ കണ്ടെത്തുക പ്രയാസമാണെന്നാണ് പൊലീസ് മാർട്ടിനെ അറിയിച്ചത്.


































