കൊച്ചി. കേസൊതുക്കാൻ ഇ.ഡി ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലെടുത്ത കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി.
ഇഡി ഉദ്യോഗസ്ഥനായ ശേഖർ കുമാറിനെതിരെയായിരുന്നു കശുവണ്ടി വ്യവസായി അനീഷ് ബാബുവിൻ്റെ പരാതി. നിലവിലെ വിജിലൻസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുള്ള അനീഷ് ബാബുവിൻ്റെ ഹർജിയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ തള്ളിയത്. തനിക്കെതിരെയുള്ള കള്ളപ്പണം ഇടപാട് കേസ് ഒതുക്കി തീർക്കുന്നതിനായി ഇഡി ഉദ്യോഗസ്ഥൻ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു അനീഷ് ബാബുവിന്റെ പരാതി. എന്നാൽ വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു.
ഇക്കാര്യം, പരിഗണിച്ചാണ് കേസ് സിബിഐക്ക് വിടേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചത്. അതേസമയം, കേസിന്റെ അന്വേഷണം 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് വിജിലൻസിന് ഹൈക്കോടതി നിർദ്ദേശം നൽകി. അന്വേഷണ റിപ്പോർട്ടിൻമേൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഹർജിക്കാരന് പിന്നീട് വീണ്ടും കോടതിയെ സമീപിക്കാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

































