കൊച്ചി. മോഡലിങ്ങിന്റെ മറവില്‍ യുവതിയെ ദുബൈയിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോഡലിങ് പരിശീലനം, ജോലി, വീഡിയോ ഷൂട്ട്, ആഡംബര ഹോട്ടലില്‍ താമസം, വിനോദ യാത്ര എന്നിവ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി യുവതികളെ ഇത്തരത്തില്‍ വിദേശത്തേയ്ക്ക് കൊണ്ടുപോയതായാണ് വിവരം. ഇത്തരത്തില്‍ വിദേശത്തേയ്ക്ക് കൊണ്ടുപോയ യുവതികളെ കാരിയര്‍മാരാക്കിയതായും പൊലീസ് സംശയിക്കുന്നുണ്ട്.
അതിനിടെ ഗുണ്ടാ നേതാവും അലീനയുടെ കാമുകനുമായ ഔറംഗസേബ് കേസ് തന്നെ ലക്ഷ്യമിട്ടെന്ന ആരോപണവുമായി രംഗത്തിറങ്ങി.
കേസിലെ മുഖ്യപ്രതിയായ സിന്ധുവിന്റെ കെണിയില്‍പ്പെട്ട യുവതിയെ നിര്‍ബന്ധിപ്പിച്ചു നാട്ടിലേക്ക് സ്വര്‍ണം കടത്തിയെന്നാണ് അന്വേഷണത്തില്‍ പൊലീസിന് ലഭിച്ച സൂചന. ഇവര്‍ വിദേശത്തേക്ക് കൊണ്ടുപോയ യുവതികളില്‍ പലരും കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിലാണ് എത്തിയതെന്നും പൊലീസ് കണ്ടെത്തി. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.
മോഡലിങ് കെണിയില്‍ കൂടുതല്‍ പരാതിക്കാര്‍ ഉണ്ടെങ്കില്‍ പൊലീസിനെ സമീപിക്കണം എന്ന് കൊച്ചി കമീഷണര്‍ അറിയിച്ചു. വനിതാ സെല്ലില്‍ നേരിട്ട് പരാതി നല്‍കാമെന്നും വനിതാ സെല്‍ സിഐയുടെ നമ്പറില്‍, ഫോണിലൂടെയും പരാതി അറിയിക്കാമെന്നും കമ്മീഷണര്‍ അറിയിച്ചു.
അതിനിടെ മോഡലിംങ് കെണി അസൂത്രണം ചെയ്തത് സിന്ധു ആണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദുബൈയില്‍ ഫാഷന്‍ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചത് സിന്ധുവാണെന്നും യുവതികളെ ദുബൈയില്‍ എത്തിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും വിസയടക്കം നല്‍കിയതും സിന്ധു ആണെന്നും പൊലീസ് കണ്ടെത്തി.
നിലവില്‍ മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. ദുബൈയില്‍ ഇവന്റ് മാനേജ്മെന്റ് നടത്തുന്ന സിന്ധു, തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് പിടിയിലായത്. കേസില്‍ ഇനി പിടികൂടാന്‍ ഉള്ളതും രണ്ട് വനിതകളെയാണ്. ദുബൈയില്‍ ഉള്ള രണ്ടു പേരെയും നാട്ടില്‍ എത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് കേസ് തന്നെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയെന്ന് ഗുണ്ടാനേതാവ് ഔറംഗസേബ് ഇയാളുടെ കാമുകിയാണ് അറസ്റ്റിലായ അലീന. പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചനയെന്ന് ആരോപണം
പരാതിക്കാരിയെ വിശദമായി ചോദ്യം ചെയ്താൽ സത്യം പുറത്ത് വരുമെന്ന് ഔറംഗസേബ്. ഔറംഗസേബിന്റെ പ്രതികരണം സമൂഹമാധ്യമ അക്കൗണ്ടിൽ. ഔറംഗസേബിന്റെ കാമുകിയാണ് അറസ്റ്റിലായ അലീന. എന്നാല്‍ കേസ് തന്നിലേക്ക് നീളുന്നത് പ്രതിരോധിക്കാനാണ് ഈ നാടകമെന്നാണ് പൊലീസ് കരുതുന്നത്.































