തിരുവനന്തപുരം.തോൽവി പരിശോധിക്കാനുള്ള മാരത്തോൺ ചർച്ചകൾക്ക് സിപിഐഎമ്മിൽ ഇന്ന് തുടക്കമാകും. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റോടെയാണ് ചർച്ച ആരംഭിക്കുന്നത്. പോളിറ്റ് ബ്യൂറോയിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റിൽ അവതരിപ്പിക്കും. നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റി യോഗവും ചേരും. പ്രതിപക്ഷ നേതാവാരെന്ന കാര്യത്തിൽ ഇതിനുശേഷമാകും തീരുമാനം ഉണ്ടാവുക. പ്രതിപക്ഷ നേതൃസ്ഥാനത്തിലും തലമുറ മാറ്റം വേണമോ എന്ന സജീവ ആലോചന പാർട്ടിക്കുള്ളിൽ ഉണ്ട്.
പിണറായി വിജയൻ വാടക വീട്ടിലേക്ക് മാറിയത് പ്രതിപക്ഷ നേതാവാകാൻ ഇല്ലെന്നതിന്റെ സൂചനയാണെന്ന് വിലയിരുത്തുന്നുണ്ട്. സിപിഐയുടേത് ഉൾപ്പെടെയുള്ള അഭിപ്രായങ്ങളും പരിഗണിച്ചാവും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുക. സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷമുള്ള സംസ്ഥാന കമ്മിറ്റിയിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനത്തിന് സാധ്യതയുണ്ട്. സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെ ബ്രാഞ്ച് തലം മുതലുള്ള ചർച്ചകൾ നടക്കും. ജൂൺ 15 വരെ വിവിധ ഘടകങ്ങളിലെ കമ്മറ്റികൾ തുടരും.



































