തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത പരാജയത്തെക്കുറിച്ച് അസാധാരണമായ രീതിയിലുള്ള വിലയിരുത്തൽ നടത്തുമെന്ന് സിപിഎം നേതാവ് എം.എ. ബേബി. പാർട്ടിക്കുള്ളിലെ എല്ലാ സഖാക്കൾക്കും തങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി വേദികളിൽ തുറന്നുപറയാമെന്നും, മുൻധാരണകളില്ലാതെ എല്ലാവരെയും കേട്ട് തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് മാറണമെന്ന സിപിഐയുടെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഓരോ പാർട്ടിക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ബേബിയുടെ മറുപടി. എന്നാൽ പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അത്തരമൊരു തീരുമാനം നിലവിൽ എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നെങ്കിൽ പാർട്ടിക്ക് കൂടുതൽ കരുത്ത് ഉണ്ടാകുമായിരുന്നു എന്നതിൽ സംശയമില്ല. എന്നാൽ കോടിയേരി ഉണ്ടായിരുന്നെങ്കിൽ എന്ന ചർച്ചയിൽ ഇപ്പോൾ കാര്യമില്ലെന്നും മുൻപും വി.എസും ഇ.എം.എസും ഉണ്ടായിരുന്നെങ്കിൽ എന്ന തരത്തിലുള്ള ചർച്ചകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്ഥാനാർത്ഥിത്വത്തിൽ ശൈലജ ടീച്ചർ അതൃപ്തി അറിയിച്ചോ എന്ന കാര്യത്തിൽ തനിക്ക് അറിവില്ലെന്ന് അദ്ദേഹം പറഞ്ഞു.



































