തുടർഭരണം ഉറപ്പിക്കാനാവാതെ സി.പി.ഐ എം. ന്യൂനപക്ഷ ഏകീകരണം നടന്നിട്ടുണ്ടെങ്കിൽ തിരിച്ചടി ഉണ്ടായേക്കാമെന്ന് വിലയിരുത്തൽ. 59 സീറ്റുകളിൽ എൽ.ഡി.എഫിന് വിജയം ഉറപ്പെന്നും കണക്ക് കൂട്ടൽ.
ബൂത്ത് തലത്തിൽ നിന്ന് ശേഖരിച്ച കണക്കുകൾ പ്രകാരം എൽഡിഎഫ് 59 സീറ്റുകളിൽ വിജയം ഉറപ്പിക്കുന്നു. മറ്റു സീറ്റുകളിലെ വിജയ സാധ്യത ന്യൂനപക്ഷ ഏകീകരണത്തിന്റെ പശ്ചാത്തലത്തിൽ ആയിരിക്കും. ന്യൂനപക്ഷ ഏകീകരണം ഉണ്ടെങ്കിൽ ഭരണ തുടർച്ച ഉറപ്പിക്കാനാവില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെയും ലോക്സഭാ തിരഞ്ഞെടുപ്പിലെയും സാഹചര്യം നിയമസഭ തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്നും കണക്കുകൂട്ടുന്നു. ഏകീകരണം ഉണ്ടായില്ലെങ്കിൽ 75 ൽ അധികം സീറ്റ് നേടി ഭരണ തുടർച്ച നേടും. 9 മന്ത്രിമാർ കടുത്ത മത്സരം നേരിട്ടെന്ന് സിപിഐഎം കണക്കുകൂട്ടുന്നു.
വി. ശിവൻകുട്ടിക്കും, വീണാ ജോർജിനും വിജയസാധ്യത കുറവ് എന്നാണ് വിലയിരുത്തൽ. വി അബ്ദുറഹ്മാനും പരാജയപ്പെട്ടേക്കും. പി. രാജീവും എം.ബി രാജേഷും കടുത്ത മത്സരം നേരിട്ടെങ്കിലും ചെറിയ ഭൂരിപക്ഷത്തിൽ വിജയിക്കും. കെ. രാജനും, ജെ. ചിഞ്ചുറാണിയും ശക്തമായ മത്സരത്തെ അതിജീവിച്ച് നിയമസഭയിൽ എത്തുമെന്നും സിപിഐഎം കണക്കുകൂട്ടുന്നു. ബിജെപി ഒറ്റ സീറ്റിൽ ഒതുങ്ങുമെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. നേമത്തൊഴികെ മറ്റൊരിടത്തും വിജയിക്കാൻ കഴിയില്ല. എന്നാൽ പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തുമെന്നും സിപിഐഎം അംഗീകരിക്കുന്നു.




































