Home News Kerala അകന്നു കഴിഞ്ഞ ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം

അകന്നു കഴിഞ്ഞ ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം

Advertisement

കണ്ണൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം. മോറാഴ കാനൂല്‍ കടബേരി മഠത്തിലെ വളപ്പില്‍ രേഷ്മയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് മോറാഴ എ ബ്രോന്‍ ഹൗസില്‍ എ സന്തോഷ്‌കുമാറിനെയാണ് (52) ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവ് അനുഭവിക്കണമെന്ന് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് വിധി പ്രസ്താവത്തില്‍ പറയുന്നു.

2019 മെയ് 31 ന് രാത്രി ഏഴരയോടെയാണ് സംഭവം. നാല് വര്‍ഷമായി ഇവര്‍ അകന്ന് കഴിയുകയായിരുന്നു. 2014 മാര്‍ച്ച് 23 നായിരുന്നു വിവാഹം. കുടംബ വഴക്കിനെ തുടര്‍ന്ന് പ്രതി സന്തോഷ്‌കുമാറും അമ്മയും വീട് മാറി. മധ്യസ്ഥ പ്രകാരമുള്ള 10 ലക്ഷം രൂപയും 10 സെന്റ് സ്ഥലവും നല്‍കാത്തതിനാല്‍ രേഷ്മ സന്തോഷിന്റെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.

സംഭവം ദിവസം വീട്ടിലെത്തിയ പ്രതി രേഷ്മയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് പ്രതി രേഷ്മയുടെ കഴുത്തിനും പുറത്തും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി പത്തോടെ കണ്ണൂര്‍ എകെജി ആശൂപത്രിയിലാണ് രേഷ്മ മരിച്ചത്. പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ എ അനില്‍ കുമാര്‍, എന്‍കെ സത്യപാലന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ ജയറാംദാസ് ഹാജരായി.

Advertisement