Home News Breaking News വയറുവേദനയ്ക്ക് മെഡിക്കല്‍കോളജില്‍ ചികിത്സ തേടിയെത്തി, സ്‌കാനിങ് റിപ്പോര്‍ട്ടില്‍ യുവാവിന് ഗര്‍ഭപാത്രം,പരാതി

വയറുവേദനയ്ക്ക് മെഡിക്കല്‍കോളജില്‍ ചികിത്സ തേടിയെത്തി, സ്‌കാനിങ് റിപ്പോര്‍ട്ടില്‍ യുവാവിന് ഗര്‍ഭപാത്രം,പരാതി

Advertisement

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കാനിങ് റിപ്പോര്‍ട്ടില്‍ പിഴവെന്ന് പരാതി. വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവാവിന്റെ സ്‌കാനിങ് റിപ്പോര്‍ട്ടില്‍ 24കാരന് ഗര്‍ഭപാത്രം ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനെതിരെ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പൊലീസിനും യുവാവ് പരാതി നല്‍കി.

കഴക്കൂട്ടം സ്വദേശിയുടെ സ്‌കാനിങ് റിപ്പോര്‍ട്ടാണ് മാറി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി 15നാണ് യുവാവ് വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയത്. വൃക്കയിലെ കല്ല് ആണെന്ന സംശയത്തില്‍ ഡോക്ടര്‍ സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ സ്‌കാന്‍ ചെയ്തു. എന്നാല്‍ റിസള്‍ട്ട് വരാന്‍ വൈകുമെന്ന് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് യുവാവ് വീട്ടിലേക്ക് മടങ്ങി. അതിനിടെ ഡോക്ടര്‍ ചില മരുന്നുകള്‍ കുറിച്ചു നല്‍കിയിരുന്നു. ഇത് കഴിച്ചതോടെ യുവാവിന്റെ വയറുവേദനയ്ക്ക് ശമനം ഉണ്ടായി. വേദന കുറഞ്ഞതോടെ അടുത്ത ദിവസങ്ങളില്‍ റിസള്‍ട്ട് വാങ്ങാന്‍ മെഡിക്കല്‍ കോളജില്‍ പോയതും ഇല്ല. തുടര്‍ന്ന് ഐരാണിമുട്ടത്ത് ഹോമിയോ ചികിത്സ തേടാമെന്ന് യുവാവ് തീരുമാനിച്ചു.ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളജില്‍ നിന്ന് റിസള്‍ട്ട് വാങ്ങി ഹോമിയോ ആശുപത്രിയിലെ ഡോക്ടറെ കാണിക്കുമ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന വിചിത്രമായ കണ്ടെത്തലാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നതെന്ന് യുവാവ് പറയുന്നു. കൂടാതെ ഗര്‍ഭപാത്രത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ പേരും വയസും എല്ലാം ശരിയായിരുന്നു. 24 വയസുള്ള പെണ്‍കുട്ടിക്ക് കൊടുക്കേണ്ട റിപ്പോര്‍ട്ട് മാറിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഈ സ്‌കാനിങ് റിപ്പോര്‍ട്ടുമായി യുവാവ് മെഡിക്കല്‍ കോളജില്‍ എത്തി. ലാബില്‍ റിപ്പോര്‍ട്ട് കാണിച്ചപ്പോള്‍ ആദ്യം അവരുടെ ഭാഗത്ത് നിന്ന് തര്‍ക്കിക്കുന്ന നിലപാടാണ് ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസിലാക്കിയ ജീവനക്കാര്‍ തനിക്ക് മറ്റൊരു റിപ്പോര്‍ട്ട് നല്‍കിയതായും യുവാവ് പറയുന്നു.

രണ്ടാമത്തെ റിപ്പോര്‍ട്ടിലും പിഴവുകള്‍ ഉള്ളതായും യുവാവ് പറയുന്നു. ഗര്‍ഭപാത്രം ഉണ്ടെന്ന ഭാഗം മാത്രം ഒഴിവാക്കി ബാക്കിയുള്ളതെല്ലാം പഴയപടി തന്നെയാണ് നല്‍കിയത്. ഇത് തന്റെ റിപ്പോര്‍ട്ട് തന്നെയാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും യുവാവ് പരാതിയില്‍ സംശയം ഉന്നയിക്കുന്നു. കൂടുതല്‍ പരിശോധനകള്‍ നടത്താതെ ചികിത്സയ്ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് യുവാവ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here