തിരുവനന്തപുരം. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി മരിച്ച സംഭവത്തിൽ ഇന്ന് ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറും. ആശുപത്രി സൂപ്രണ്ടിനോട് അടിയന്തരമായി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു. നെയ്യാറ്റിൻകര കൂട്ടപ്പന സ്വദേശി രാജേഷ്കുമാർ മരിച്ചത് ചികിത്സ വൈകിപ്പിച്ചതിനാൽ ആണെന്നാണ് ആരോപണം.
കടുത്ത നെഞ്ച് വേദനയുമായെത്തിയ രാജേഷിനെ ഡോക്ടറുടെ അടുത്ത് വിടാതെ ക്യുവിൽ നിർത്തിഎന്നാണ് പരാതി. മോശമായി പെരുമാറി എന്ന കുടുംബത്തിന്റെ പരാതിയിൽ ആരോപണ വിധേയനായ സെക്യൂരിറ്റി ജീവനക്കാരനെ താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നും പ്രാഥമിക ചികിത്സകൾ നൽകിയതായും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചായിരിക്കും സൂപ്രണ്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കുക.
ഗുരുതരാവസ്ഥയിൽ എത്തിയ രോഗി ക്യൂവിൽ നിൽക്കേണ്ടിവന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മരിച്ച രാജേഷിന്റെ പോസ്റ്റുമോർട്ടവും ഇന്ന് നടക്കും.


































