തൃശൂര്‍: കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ വെടിക്കെട്ട് ആചാരങ്ങളുടെ അവിഭാജ്യ ഘടകമല്ലെന്നും, ആഘോഷങ്ങളുടെ പേരില്‍ കാലക്രമേണ കടന്നുകൂടിയ കീഴ്വഴക്കം മാത്രമാണെന്നും മുന്‍പ് തന്നെ പണ്ഡിതന്മാരും ഗവേഷകരും വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങളുടെയും മരണങ്ങളുടെയും പശ്ചാത്തലത്തില്‍ ഇത്തരം ആചാരങ്ങള്‍ ഗൗരവമായി പുനഃപരിശോധിക്കണം എന്ന ആവശ്യവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.
സമാനമായ അഭിപ്രായമാണ് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിനുമുള്ളത്. തന്ത്രസമുച്ചയം ഉള്‍പ്പെടെയുള്ള ആധികാരിക ക്ഷേത്ര ആചാര ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കാത്ത പല കാര്യങ്ങളും ആഘോഷങ്ങളുടെ പേരില്‍ പില്‍ക്കാലത്ത് ക്ഷേത്ര ആചാരങ്ങളായി മാറിയിട്ടുണ്ടെന്ന് ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് പറഞ്ഞു. അത്തരത്തിലൊന്നാണ് വെടിക്കെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ആചാരം ഇതിനകം നിരവധി ജീവനുകള്‍ അപഹരിച്ചിട്ടുണ്ടെന്നും അപകടരഹിതമായി ഇത് നടത്തുക അസാധ്യമാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണത്തിന്റെ ദാരുണമായ കാഴ്ചകള്‍ ഗൗരവമായ ആത്മപരിശോധനയ്ക്ക് സമൂഹത്തെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദൈവങ്ങള്‍ക്ക് ‘കതിന വെടി’ സമര്‍പ്പിക്കുന്നത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന ഒരു ആചാരമാണെന്നും പല ക്ഷേത്രങ്ങളും ഈ വഴിപാടിന് പേരുകേട്ടതാണെന്നും ക്ഷേത്ര ആചാര ഗവേഷകന്‍ സായ്‌നാഥ് വള്ളുവനാട് പറഞ്ഞു. എന്നിരുന്നാലും, ഇന്ന് കാണുന്ന വലിയ വര്‍ണ്ണശബളമായ വെടിക്കെട്ടുകള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിനാണോ അതോ ഉത്സവം കാണാന്‍ ഒത്തുകൂടുന്ന ജനക്കൂട്ടത്തിനാണോ എന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു. ഇതിനുള്ള ഉത്തരം വ്യക്തമാണെന്നും അത് ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പല ക്ഷേത്രോത്സവങ്ങളിലും കതിന പൊട്ടുമ്പോഴാണ് ചടങ്ങുകള്‍ അവസാനിച്ച വിവരം ജനങ്ങള്‍ അറിഞ്ഞിരുന്നതെന്നും ഇതൊരു അറിയിപ്പ് രീതിയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. കാലക്രമേണ ചെറിയ വെടിവഴിപാടുകള്‍ വിപുലമായ വെടിക്കെട്ടുകളായി പരിണമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, കാര്യങ്ങള്‍ ഇപ്പോള്‍ ഭക്തിയില്‍ നിന്ന് മത്സരത്തിലേക്ക് മാറിയിരിക്കുന്നു. ‘ലോകത്തിലെ ഏറ്റവും വലിയ’ അല്ലെങ്കില്‍ ‘ഏഷ്യയിലെ ഏറ്റവും വലിയ’ വെടിക്കെട്ട് എന്നൊക്കെയുള്ള തലക്കെട്ടുകളിലാണ് പലപ്പോഴും ഇവ പ്രചരിപ്പിക്കപ്പെടുന്നത്. ഒരു ഉത്സവത്തിന് പോകുക എന്നത് പലപ്പോഴും വെടിക്കെട്ട് കാണാന്‍ പോകുക എന്നതിന് തുല്യമായി മാറിയിരിക്കുന്നു. ഇത്തരം കാഴ്ചകള്‍ സന്തോഷം നല്‍കുകയും ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുകയും ചെയ്‌തേക്കാം, എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ ഭാരവും പ്രത്യാഘാതങ്ങളും അനുഭവിക്കുന്നത് ഇത് നടത്തുന്ന തൊഴിലാളികളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അതേസമയം, ആരാധന, പ്രതിഷ്ഠ, ശുദ്ധി കലശം, ഉത്സവ വിധി എന്നിവയെക്കുറിച്ച് തന്ത്രസമുച്ചയം പോലുള്ള ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും, ആധുനിക വെടിമരുന്ന് ഉപയോഗിച്ചുള്ള വെടിക്കെട്ടുകള്‍ നിര്‍ബന്ധിത ക്ഷേത്ര ആചാരമായി നിര്‍ദ്ദേശിക്കപ്പെട്ടതിന് തെളിവുകളില്ലെന്ന് പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു ആചാരം നൂറുകണക്കിന് വര്‍ഷങ്ങളായി തുടരുമ്പോള്‍ അത് സ്വാഭാവികമായും ഒരു പാരമ്പര്യമായി പൊതുജനങ്ങള്‍ക്ക് അനുഭവപ്പെടുമെന്ന് ആചാര്യന്‍ ഷാജി വരാവൂര്‍ പറഞ്ഞു. അതുകൊണ്ടാണ് ചിലര്‍ വെടിക്കെട്ടിനെ ക്ഷേത്രോത്സവങ്ങളുടെ അവിഭാജ്യ ഘടകമായി കരുതുന്നത്. മധ്യകേരളത്തിലെ ചില ഭാഗങ്ങളില്‍ വെടിക്കെട്ട് ക്ഷേത്രങ്ങളുടെ ശക്തമായ സാംസ്‌കാരിക അടയാളമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കിലും, ശാസ്ത്രീയമായ ക്ഷേത്ര ആചാരങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമല്ലാത്തതിനാല്‍, സമൂഹം ഈ രീതിയെക്കുറിച്ച് പുനര്‍ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു



































