ഒരുനേരത്തെ അന്നത്തിനായി തെരുവിൽ പാടിയപ്പോൾ തൊണ്ടയിടറി, സഹായത്തിന് പാട്ടുപാടാനെത്തി ആതിര

പോത്തുകല്ല്: അന്ധനായ ഭർത്താവിനൊപ്പം കൈക്കുഞ്ഞുമായി തെരുവിൽ പാടി ജീവിക്കുന്ന യുവതി ക്ഷീണിതയായപ്പോൾ പാടി സഹായിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനി. മലപ്പുറം നിലമ്പൂരിലെ പോത്തുകല്ലിലാണ് സംഭവം.

സ്കൂൾ തുറക്കുന്നത് സംബന്ധിയായ അവസാന വട്ട ഒരുക്കങ്ങൾക്കായി സാധനം വാങ്ങാനായി ടൌണിലേക്ക് ഇറങ്ങിയ കൊച്ചുമിടുക്കി ആതിരയാണ് ജീവിതത്തിൻറെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി പാടി ജീവിക്കുന്ന യുവതിക്ക് സഹായവുമായി എത്തിയത്.

വീട്ടിൽ നിന്ന് ഏറെ ദൂരത്തിൽ അല്ലാതെയുള്ള ടൌണിലായിരുന്നു കൈക്കുഞ്ഞുമായി യുവതി പാടിക്കൊണ്ടിരുന്നത്. ഏറെ നേരമായി കേട്ടുകൊണ്ടിരുന്ന പാട്ടിലെ ഇടർച്ചയാണ് പത്താ ക്ലാസ് വിദ്യാർത്ഥിനിയായ ആതിര അനീഷിനെ വേദനിപ്പിച്ചത്. റോഡ് മുറിച്ച് കടന്ന് തെരുവുഗായകർക്ക് സമീപത്തെത്തി യുവതിയോട് അൽപനേരം വിശ്രമിക്കാനാവശ്യപ്പെട്ട ആതിര അതിമനോഹരമായി പാട്ട് പാടിയാണ് സഹായിച്ചത്. തെരുവുഗായകരിൽ നിന്ന് പെട്ടന്നുണ്ടായ സ്വര വ്യത്യാസം ആളുകൾ ശ്രദ്ധിക്കാനും തുടങ്ങിയതോടെ കുടുംബത്തിന് സഹായവുമായി നിരവധിപ്പേരാണ് എത്തിയത്.

മകൾ പാട്ട് പാടി യുവതിയെ സഹായിച്ചതിന് കുടുംബത്തിൻറെ പൂർണ പിന്തുണയാണ് ഉള്ളത്. ഏറെ നേരമായി പാടുന്ന യുവതിയുടെ പാട്ടിലെ തളർച്ച ശ്രദ്ധിച്ചിരുന്നുവെന്ന് ആതിരയുടെ അമ്മ ദീപ പറഞ്ഞു. നിരവധിപ്പേർ മകൾ പാടുന്നതിൻറെ വീഡിയോ എടുത്തിരുന്നുവെന്നും ദീപ പറയുന്നു. ‘ഇത്ത ഏറെ നേരമായി പാട്ട് പാടുകയായിരുന്നു, കുഞ്ഞിനെയും പിടിച്ചുള്ള ദീർഘനേരമായുള്ള പാട്ട് അവരെ ക്ഷീണിപ്പിച്ചിരുന്നു. അതാണ് മകൾ ഇത്തരമൊരു സഹായത്തിന് തുനിഞ്ഞതെന്നും’ ആതിരയുടെ അമ്മ പറഞ്ഞു. നിരവധി പേരാണ് ഇതിനോടകം ആതിരയുടെ സഹായത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

എന്തിനും ഏതിനും വർഗീയ മുഖം നൽകപ്പെടുന്ന കാലത്ത് മുസ്ലിം വിഭാഗത്തിലെ ഒരു കുടുംബത്തിനായി ആതിര ചെയ്തത് വലിയ കാര്യമെന്നാണ് നിരവധി പേർ പ്രതികരിക്കുന്നത്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്നും നിരവധി പേർ ആതിരയുടെ പാട്ടിന് പ്രതികരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ വൈറലായെങ്കിലും ക്ലാസ് മുടക്കാനൊന്നും തയ്യാറല്ല ആതിര. ഏതാനും വർഷങ്ങൾ പാട്ട് അഭ്യസിച്ചിട്ടുണ്ട് ആതിര. പോത്തുകല്ല് കാത്തോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആതിര. പാതാർ സ്വദേശിയായ ആതിരയുടെ കുടുംബം ഉരുൾപൊട്ടലിന് പിന്നാലെ പോത്തുകല്ലിൽ വാടകയ്ക്കാണ് താമസം.

Advertisement