ആതിരയുടെ ആത്മഹത്യ: പ്രതി കോയമ്പത്തൂരെന്ന് സൂചന

കോട്ടയം: സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ തുടരുന്നു. കോതനല്ലൂർ വരകുകാലായിൽ ആതിര മുരളീധരൻ മരിച്ച സംഭവത്തിൽ പ്രതിയായ കോതനല്ലൂർ മുണ്ടയ്ക്കൽ അരുൺ വിദ്യാധരനെ കണ്ടെത്താനാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ഇയാൾ സംസ്ഥാനം വിട്ടെന്നും കോയമ്പത്തൂരുണ്ടെന്നുമാണ് സൂചന. ഇയാളെ അന്വേഷിച്ച് കോയമ്പത്തൂരിലെത്തിയ പൊലീസ് സംഘം തിരച്ചിൽ തുടരുകയാണ്.

അതേസമയം പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടും യുവതി നൽകിയ പരാതി സ്റ്റേഷനിൽനിന്ന് ചോർത്തി അരുണിന് നൽകിയെന്ന് ആരോപിച്ചും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇവർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ മൂന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. സംഭവം അറിഞ്ഞ് പൊലീസ് സ്റ്റേഷനിൽ എത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വൈക്കം ഡിവൈഎസ്പിയുമായി ചർച്ച നടത്തിയതിനു ശേഷമാണ് പ്രതികളെ വിട്ടയച്ചത്.

സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണം നേരിട്ട കോതനല്ലൂർ വരകുകാലായിൽ ആതിര മുരളീധരനെ (26) തിങ്കളാഴ്ച രാവിലെയാണു വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫെയ്സ്ബുക്കിൽ കുറിപ്പുകളും ചിത്രങ്ങളുമിട്ട് അപമാനിക്കുന്നതായി കോതനല്ലൂർ മുണ്ടയ്ക്കൽ അരുൺ വിദ്യാധരനെതിരെ (32) ആതിര ഞായറാഴ്ച കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Advertisement