കൊമ്പനെ ശകാരിച്ച് വിരട്ടിയോടിച്ച് വൈറലായ വനംവകുപ്പ് വാച്ചര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഇടുക്കി: കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. രണ്ടു മാസം മുമ്പ് റോഡിലിറങ്ങിയ ആനയെ ശകാരിച്ച് വിരട്ടിയോടിച്ച് വൈറലായ ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വാച്ചര്‍ ശക്തിവേലാണ് കൊല്ലപ്പെട്ടത്. ഇടുക്കി ശാന്തന്‍പാറ സ്വദേശിയാണ് ശക്തിവേല്‍. പന്നിയാര്‍ എസ്റ്റേറ്റില്‍ വെച്ച് കാട്ടാനാക്കൂട്ടത്തെ ഓടിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

ആനയിറങ്കല്‍ മേഖലയില്‍ കാട്ടാന ആക്രമണം തടയാന്‍ നിയോഗിച്ചിരുന്നത് ശക്തിവേലിനെയായിരുന്നു. രാവിലെ ആറു മണിയോടെയാണ് കാട്ടാന ആക്രമണമുണ്ടായതെന്നാണ് വിവരം. ശക്തിവേല്‍ കൊല്ലപ്പെട്ട വിവരം ഉച്ചയോടെയാണ് പുറത്തുവന്നത്.

രണ്ടു മാസം മുമ്പ് റോഡിലിറങ്ങിയ കാട്ടനായോട് ഡാ കേറി പോടാ എന്ന് സ്‌കൂട്ടറിലെത്തിയ ശക്തിവേല്‍ പറയുമ്പോള്‍, കട്ടാന കൊച്ചുകുട്ടിയെപ്പോലെ പരുങ്ങുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് ശേഷം രണ്ട് ബൈക്ക് യാത്രികര്‍ക്ക് നേരെ തിരിഞ്ഞ കാട്ടാനയെ ശക്തിവേല്‍ പിന്തിരിപ്പിക്കുന്നതിന്റേയും വീഡിയോ വൈറലായിരുന്നു.

ഇത്തരത്തില്‍ ഏറെ ശ്രദ്ധനേടിയ വാച്ചറാണ് ശക്തിവേല്‍.

Advertisement