ജലന്ധറിൽ മലയാളി വിദ്യാർത്ഥിയുടെ ആത്മഹത്യ; അധ്യാപകനെതിരെ നടപടി വേണമെന്ന് വിദ്യാർത്ഥിയുടെ അച്ഛൻ

കോഴിക്കോട്: ജലന്ധറിലെ സ്വകാര്യ സർവകലാശാലയിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാരണക്കാരനായ അധ്യാപകനെതിരെ നടപടി വേണമെന്ന് അച്ഛൻ. സത്യം എന്തെന്ന് അറിയണമെന്നും മകന് നീതി ലഭിക്കണമെന്നും അച്ഛൻ ദിലീപ് പൊലീസിനോട് പറഞ്ഞു.

ഈ വിവരങ്ങളും ഉൾപ്പെടുത്തിയാണ് കേസിലെ എഫ്ഐആർ തയാറാക്കിയിട്ടുള്ളത്. അതേസമയം, അഗിൻ്റെ മൃതദേഹവുമായി ഡൽഹിയിൽ നിന്നുള്ള വിമാനം ഉച്ചയോടെ കൊച്ചിയിലെത്തും. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് നടക്കും.

കോഴിക്കോട് എൻഐടിയിലെ മുൻ വിദ്യാർത്ഥിയായിരുന്ന അജിൻ എസ് ദിലീപിൻറെ ആത്മഹത്യയിൽ എൻഐടി ഡയറക്ടർക്കെതിരെ വ്യാപക പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. എസ്എഫ്ഐയുടെ നേതൃത്ത്വത്തിൽ എൻഐടിയിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾ മണിക്കൂറുകളോളം ഡയറക്ടർ പ്രസാദ് കൃഷ്ണയെ ഉപരോധിച്ചു. ഡയറക്ടർ രാജിവെക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ജലന്ധറിലെ സ്വകാര്യ സർവകലാശാലയിൽ വിദ്യാർത്ഥിയായ, അഗിൻറെ ആത്മഹത്യ കുറിപ്പിൽ പ്രസാദ് കൃഷണയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പരാമർശം. വിദ്യാർത്ഥികളുടെ പ്രതിഷേധം വ്യാപകമായതോടെ ഡയറക്ടർ പ്രസാദ് കൃഷണക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തിട്ടുണ്ട്. പഞ്ചാബ് പൊലീസ് ആവശ്യപ്പെട്ടാലുടൻ പ്രസാദ് കൃഷ്ണക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ കോളേജ് എസിപിയും അറിയിച്ചു.

2018 ലാണ് അഗിൻ എസ് ദിലീപ് കോഴിക്കോട് എൻഐടിയിൽ പ്രവേശനം നേടിയത്. കമ്പ്യൂട്ടർ സയൻസ് കോഴ്സിലായിരുന്നു പ്രവേശനം. പിന്നീട് ജലന്ധറിലെ സ്വകാര്യ സർവകലാശാലയിലേക്ക് പോയി. അവിടെ ഹോസ്റ്റലിൽ കഴിഞ്ഞ ദിവസമാണ് അഗിൻ ആത്മഹത്യ ചെയ്തത്. കോഴിക്കോട് എൻഐടിയിൽ നിന്ന് കോഴ്സ് നിർത്തി പോകാൻ കാരണം ഡയറക്ടർ പ്രസാദ് കൃഷ്ണ ആണെന്നാണ് അഗിൻ ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നത്. അതേസമയം, അഗിൻറെ കാര്യത്തിൽ നിയമപരമായ കാര്യങ്ങളാണ് സ്വീകരിച്ചതെന്നാണ് കോഴിക്കോട് എൻഐടിയുടെ വിശദീകരണം. ചട്ടപ്രകാരം കോഴ്സിൽ തുടരാൻ യോഗ്യത ഇല്ലാത്തതിനാലാണ് പുറത്താക്കിയത്തെന്നും അധികൃതർ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.

Advertisement