കുരങ്ങുപനി വ്യാപനം; അടിയന്തര യോഗം ചേരാനൊരുങ്ങി ലോകാരോഗ്യ സംഘടന

ജനീവ: കുരങ്ങുപനി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര യോഗം ചേരാനൊരുങ്ങി ലോകാരോഗ്യ സംഘടന. മെയ് ആദ്യവാരത്തോടെ വിവിധ രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിക്കുകയും ദിനംപ്രതി രോഗികളുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യോഗം ചേരാൻ തീരുമാനമായത്.

കുരങ്ങുപനി വൈറസിന്റെ വ്യാപനരീതികൾ, സ്വവർഗരതിക്കാരിലും ബൈസെക്ഷ്വലായിട്ടുള്ള ആളുകളിലും രോഗം കൂടുതലായി പിടിപെടാനുള്ള കാരണം, വാക്‌സിൻ ലഭ്യത എന്നീ കാര്യങ്ങൾ യോഗത്തിൽ അജണ്ടയാകുമെന്നാണ് വിവരം.

യുകെ, സ്‌പെയിൻ, ബെൽജിയം, ഇറ്റലി, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് മെയ് മാസത്തിൽ രോഗവ്യാപനം സ്ഥിരീകരിച്ചത്. ഇതുവരെ പൊതുജനങ്ങൾക്ക് ജീവഹാനി ഉണ്ടാക്കിയിട്ടില്ലെന്നതും വൈറസ് ബാധിച്ച എല്ലാ രോഗികളും ആശുപത്രിയിൽ തൃപ്തികരമായ ആരോഗ്യനില പുലർത്തുന്നുണ്ട് എന്നതുമാണ് ആശ്വാസകരമായ വസ്തുതയെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. തുടർന്ന് അതിവേഗതത്തിലാണ് രോഗവ്യാപനമുണ്ടാകുന്നതെന്ന് ആരോഗ്യവിദഗ്ധരും വിലയിരുത്തുന്നു.

Advertisement