27.9 C
Kollam
Saturday 15th August, 2026 | 10:51:13 AM
Home News Breaking News യൂറോപ്പ് വെന്തുരുകുന്നു: കടുത്ത ഉഷ്ണതരംഗത്തിൽ മരണസംഖ്യ 1500 കടന്നു; കാട്ടുതീ ഭീതിയിൽ പടിഞ്ഞാറൻ രാജ്യങ്ങൾ

യൂറോപ്പ് വെന്തുരുകുന്നു: കടുത്ത ഉഷ്ണതരംഗത്തിൽ മരണസംഖ്യ 1500 കടന്നു; കാട്ടുതീ ഭീതിയിൽ പടിഞ്ഞാറൻ രാജ്യങ്ങൾ

ലണ്ടൻ: കൊടുംതണുപ്പിന് പേരുകേട്ട യൂറോപ്യൻ രാജ്യങ്ങൾ ചരിത്രത്തിലെ ഏറ്റവും ഭീതിദമായ ഉഷ്ണതരംഗത്തിൽ വെന്തുരുകുന്നു. താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിൽ ഉയർന്നതോടെ ജനജീവിതം പൂർണമായും സ്തംഭിച്ചു. ഒരാഴ്ചയായി തുടരുന്ന കൊടുംചൂടിൽ യൂറോപ്പിലാകെ 1500-ലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. ഫ്രാൻസിൽ മാത്രം 1300-ലധികം മരണങ്ങൾ രേഖപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. യൂറോപ്പിനെ മരണമുനമ്പിൽ നിർത്തുന്ന ഉഷ്ണതരംഗത്തെ ലോകാരോഗ്യ സംഘടന ‘നിശബ്ദ കൊലയാളി’ എന്നാണ് വിശേഷിപ്പിച്ചത്.

Also Read: മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മകന്റെ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ അനുസരിച്ച് ‘ഹീറ്റ് ഡോം’, ‘ഒമേഗ ബ്ലോക്ക്’ എന്നീ അന്തരീക്ഷ പ്രതിഭാസങ്ങളാണ് ഉഷ്ണതരംഗത്തിന് കാരണം. ചൂടുള്ള വായുവിനെ ഒരു കുടത്തിനുള്ളിൽ എന്നപോലെ പുറത്തേക്ക് പോകാനാകാത്ത വിധം അന്തരീക്ഷത്തിൽ കുടുക്കിയിടുന്നതാണ് ഈ അവസ്ഥ. ഇത് വായു ഉയരുന്നതും തണുക്കുന്നതും തടയുകയും മേഘരൂപീകരണത്തെ ഇല്ലാതാക്കി ചൂട് ക്രമാതീതമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഫ്രാൻസിനൊപ്പം ജർമനി, ബ്രിട്ടൻ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളെയാണ് ഉഷ്ണതരംഗം അതിരൂക്ഷമായി ബാധിച്ചത്. ഇതിന് പുറമെ സ്‌പെയിൻ, ഇറ്റലി, ഗ്രീസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ ശക്തമായ കാട്ടുതീ ഭീഷണിയിലുമാണ്. റോം, വെനീസ്, മിലാൻ ഉൾപ്പെടെയുള്ള 18 ഇറ്റാലിയൻ നഗരങ്ങളിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കഠിനമായ ഉഷ്ണതരംഗം യൂറോപ്പിന്റെ ആരോഗ്യസംവിധാനങ്ങളെയാകെ തകിടം മറിച്ചു. പാരിസ്, റോം, വെനീസ്, മിലാൻ എന്നിവിടങ്ങളിലെ ആശുപത്രി എമർജൻസി വിഭാഗങ്ങളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ മൂന്നിലൊന്ന് വർധനവാണ് ഉണ്ടായത്. 65 വയസ്സിനു മുകളിൽ പ്രായമായവരും കെയർ ഹോമുകളിൽ കഴിയുന്നവരുമാണ് ഉഷ്ണതരംഗത്തിന്റെ പ്രധാന ഇരകൾ. യൂറോപ്പിലെ പ്രധാന നദികളായ ഡാന്യൂബും പോ നദിയും വറ്റി വരണ്ടു. കടുത്ത ചൂടിൽ നിന്ന് ആശ്വാസം തേടി നദികളിലും തടാകങ്ങളിലും നീന്താൻ ഇറങ്ങിയവരാണ് ആദ്യ ഘട്ടത്തിൽ മരിച്ചത്. പ്രതിസന്ധി രൂക്ഷമായതോടെ ഫ്രാൻസിൽ സ്കൂളുകളും വിനോദ സഞ്ചാരകേന്ദ്രങ്ങളും താത്കാലികമായി അടച്ചുപൂട്ടി.

യൂറോപ്പിൽ അതിശക്ത ഉഷ്ണതരംഗം; ഉരുകിയ ട്രാഫിക് ലൈറ്റുകൾ, റോഡുകൾ, സ്ഥിരമാകുന്ന പവർ കട്ടുകൾ, വീഡിയോ
കടുത്ത ചൂട് മനുഷ്യരെ മാത്രമല്ല, യൂറോപ്പിന്റെ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളെയും തകർത്തു. ജർമനിയിലെ പ്രശസ്തമായ ‘ഓട്ടോബാൻ’ ഹൈവേയിലെ കോൺക്രീറ്റ് പാളികൾ ചൂടിൽ വിണ്ടുകീറി. തുടർന്ന് റോഡുകൾ അടച്ചിടേണ്ടി വന്നു. റെയിൽവേ ട്രാക്കുകൾ വളയുകയും ട്രെയിൻ സർവീസുകൾ വ്യാപകമായി റദ്ദാക്കുകയും ചെയ്തു. ഫ്രാൻസിൽ കടുത്ത ചൂടിന് പിന്നാലെയുണ്ടായ കൊടുങ്കാറ്റിലും ഇടിമിന്നലിലും 36,000-ത്തോളം വീടുകളിൽ വൈദ്യുതി വിതരണം പൂർണമായി തടസ്സപ്പെട്ടു. ആണവ റിയാക്ടറുകൾ തണുപ്പിക്കാൻ ഉപയോഗിക്കുന്ന നദിയിലെ വെള്ളത്തിന്റെ താപനില ഉയർന്നതോടെ ഹംഗറിയിലെ പാക്‌സ് ആണവനിലയത്തിലും ഫ്രാൻസിലെ ചില ആണവനിലയങ്ങളിലും ഉൽപാദനം കുറച്ചിരിക്കുകയാണ്.

ആവശ്യത്തിന് വെള്ളം കുടിക്കുക, നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക, അത്യാവശ്യ സാഹചര്യങ്ങൾ ഒഴികെ ഉച്ച സമയത്ത് പുറത്തിറങ്ങാതിരിക്കുക തുടങ്ങിയ നിർദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നും ചൂടിന് അൽപം ശമനമുണ്ടാകുമെന്നും പ്രവചനമുണ്ടെങ്കിലും, ഈ ഉഷ്ണതരംഗം ഇപ്പോൾ മധ്യ യൂറോപ്പിലേക്ക് വ്യാപിക്കുന്നത് പുതിയ ആശങ്കകൾക്ക് കാരണമാകുന്നുണ്ട്.