തൃശൂർ: ചാലക്കുടിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മേലൂർ സ്വദേശിനിയായ നഴ്സ് മിനു (38) ആണ് മരിച്ചത്. വീടിനുള്ളിൽ തീപൊള്ളലേറ്റ നിലയിലായിരുന്നു. ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തിയതെന്നാണ് പ്രാഥമിക വിവരം. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മിനുവിന്റെ ഇളയ മകൻ അസുഖം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകനൊപ്പം നിന്നിരുന്ന മിനു ഭർതൃമാതാവിനെ ആശുപത്രിയിൽ മകന്റെ അടുത്ത് നിർത്തിയ ശേഷം വീട്ടിലേയ്ക്ക് മടങ്ങി.
പിന്നാലെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്. വീടിനുള്ളിൽ നിന്ന് അസാധാരണമായി പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ശേഷം പൊലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മിനുവിനെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയും ഭർതൃ കുടുംബവുമായി തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് അയൽവാസികൾ പറയുന്നു.
ഭർത്താവ് ജിബിൻ വിദേശത്താണ്. ഭർതൃമാതാവിനൊപ്പമായിരുന്നു മിനുവിന്റെ താമസം. ഇവർക്ക് എട്ടും മൂന്നും വയസുള്ള മക്കളുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. മിനുവിന്റെ മരണകാരണത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

































