കൊച്ചി: എറണാകുളം ജില്ലയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ച് രണ്ടിടത്ത് സംഭവങ്ങൾ. കിഴക്കേ കടുങ്ങല്ലൂരിലും ഫോർട്ട്കൊച്ചി അമരാവതിയിലുമാണ് കുട്ടികൾ രക്ഷപ്പെട്ടത്. രണ്ടിടത്തും സമീപത്തെ കടകളിലേക്ക് ഓടിക്കയറിയാണ് കുട്ടികൾ രക്ഷപ്പെട്ടത്.
കിഴക്കേ കടുങ്ങല്ലൂരിൽ ചൊവ്വാഴ്ച വൈകീട്ട് പമ്പുകവലയിലാണ് നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. സ്വകാര്യ സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയുടെ കൈയിൽ പിടിച്ച യുവാവ് വീട്ടിൽ കൊണ്ടുപോയിവിടാമെന്ന് പറഞ്ഞെന്നാണ് വിവരം. യുവാവിൽനിന്ന് കുതറിയ കുട്ടി സമീപത്തെ കടയിൽ ഓടിക്കയറി.
പിന്നാലെ യുവാവും കടയിലെത്തി കുട്ടി തന്റെ സഹോദരിയുടെ മകളാണെന്നും കൂടെ വിടണമെന്നും കടക്കാരോട് പറഞ്ഞു. എന്നാൽ യുവാവ് തനിക്ക് പരിചയക്കാരനല്ലെന്ന് കുട്ടി വ്യക്തമാക്കിയതോടെ നാട്ടുകാർ ഇയാളെ തടഞ്ഞുവച്ചു. പഞ്ചായത്തംഗം ശ്രീകുമാർ മുല്ലേപ്പിള്ളി വിവരമറിയിച്ചതിനെ തുടർന്ന് ബിനാനിപുരം പൊലീസ് സ്ഥലത്തെത്തി യു.സി. കോളേജ് സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഫോർട്ട്കൊച്ചി അമരാവതിയിൽ വൈകീട്ട് അഞ്ചോടെയാണ് അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ ബൈക്കിലെത്തിയ രണ്ടുപേർ പിടികൂടി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെന്നാണ് പരാതി. കുട്ടി കുതറിയോടി സമീപത്തെ കടയിൽ അഭയം തേടി.
കടക്കാരി കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. തുടർന്ന് പിതാവ് ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



























