കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ 68കാരൻ മരിച്ചു. കുളത്തൂപ്പുഴ ബീമാ മൻസിലിൽ ബഷീർ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ടൗണിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ വൈകിയാണ് സ്ഥലത്തെത്തിയതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. അപകടം നടന്നിട്ട് ഏറെ സമയം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ എത്താതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയെന്ന് നാട്ടുകാർ പറഞ്ഞു.
കൊല്ലം ജില്ലയിലെ കിഴക്കൻ വനമേഖലകളിൽ വന്യജീവി ആക്രമണം പതിവാകുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. കാട്ടുപോത്തുകളുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമാണെന്നും, കൂട്ടമായെത്തുന്ന കാട്ടുപോത്തുകളെ താൽക്കാലികമായി ഓടിച്ചുവിടുന്നതല്ലാതെ ശാശ്വത പരിഹാര നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.
ഇതിനിടെ തിരുവനന്തപുരം പാലോട്–മൈലമൂട് റോഡിലും കാട്ടുപോത്തുകളുടെ സാന്നിധ്യം ആശങ്കയുയർത്തി. കഴിഞ്ഞ രാത്രി വാഹനയാത്രക്കാരാണ് സുമതി വളവിന് സമീപം റോഡരികിൽ കൂട്ടമായി നിൽക്കുന്ന കാട്ടുപോത്തുകളെ കണ്ടത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാണ്ടിയൻപാറ ഭാഗത്ത് ബൈക്ക് യാത്രക്കാർക്ക് നേരെയും കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിരുന്നു.
തുടർച്ചയായ വന്യജീവി ആക്രമണങ്ങൾ കണക്കിലെടുത്ത് അതിർത്തി വനമേഖലകളിൽ സുരക്ഷ ശക്തമാക്കണമെന്നും, ശാശ്വത പ്രതിരോധ നടപടികൾ നടപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



























