തിരുവനന്തപുരം: മുൻഗണന (ബി.പി.എൽ) റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നത് സർക്കാർ പരിഗണിക്കുന്നു. 1100 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വീടുകളും 800 സി.സി വരെ എൻജിൻ ശേഷിയുള്ള കാറുകളും മുൻഗണന റേഷൻ കാർഡ് ലഭിക്കാൻ തടസ്സമാകാതിരിക്കാനുള്ള നിർദേശമാണ് ധനകാര്യവകുപ്പിന്റെ പരിഗണനയിലുള്ളത്.
നിലവിൽ 2018-ലെ സംസ്ഥാന ഭക്ഷ്യസുരക്ഷാ ചട്ടപ്രകാരം 1000 ചതുരശ്ര അടി വരെയാണ് വീടിന്റെ പരിധി. കൂടാതെ, സ്വയം ഓടിക്കുന്ന ടാക്സി ഒഴികെയുള്ള നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങളുടെ ഉടമകൾക്കും മുൻഗണന കാർഡിന് അർഹതയില്ല.
ഇപ്പോൾ നാലുചക്ര വാഹനം ആഡംബരമല്ലെന്ന സാമൂഹിക സാഹചര്യവും ഭിന്നശേഷിക്കാരായ അംഗങ്ങളുടെ യാത്രാസൗകര്യം ഉൾപ്പെടെയുള്ള ആവശ്യങ്ങളും പരിഗണിച്ചാണ് 800 സി.സി വരെയുള്ള വാഹനങ്ങൾക്ക് ഇളവ് നൽകുന്നത് ആലോചിക്കുന്നത്. ഒരേക്കറിലധികം ഭൂമിയുള്ളവരുടെ കാര്യത്തിലും ഭൂമിയുടെ സ്വഭാവം പരിഗണിച്ച് തീരുമാനമെടുക്കാനാണ് നിർദേശം.
മാനദണ്ഡങ്ങളിൽ ഇളവ് വേണമെന്ന വ്യാപക ആവശ്യത്തെ തുടർന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് സിവിൽ സപ്ലൈസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ടാണ് ഇപ്പോൾ ധനകാര്യവകുപ്പിന്റെ പരിശോധനയിലുള്ളത്. മറ്റ് സർക്കാർ ആനുകൂല്യങ്ങളുമായി മുൻഗണന റേഷൻ കാർഡ് ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ധനവകുപ്പിന്റെ അനുമതിക്ക് ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനം എടുക്കുക.
സംസ്ഥാനത്ത് നിലവിൽ 5,94,209 അന്ത്യോദയ അന്നയോജന (AAY) കാർഡുകളും 37,73,184 മുൻഗണന വിഭാഗം കാർഡുകളും നിലവിലുണ്ട്. നൂറുദിന കർമപരിപാടിയുടെ ഭാഗമായി പുതുതായി 73,024 മുൻഗണന കാർഡുകൾ കൂടി അനുവദിച്ചിട്ടുണ്ടെന്നും ഇവർക്ക് അടുത്ത മാസം മുതൽ സൗജന്യ റേഷൻ ലഭ്യമാകുമെന്നും സർക്കാർ അറിയിച്ചു.
Home News Breaking News മുൻഗണന റേഷൻ കാർഡ് മാനദണ്ഡങ്ങളിൽ ഇളവ് പരിഗണനയിൽ; 1100 ചതുരശ്ര അടി വീടിനും 800 സി.സി...



























