ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ സമരം; ജന്തർമന്ദറിൽ സംഘർഷം, അറസ്റ്റ്
കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിൽ ഡൽഹി യുദ്ധക്കളമായി. ലാത്തിച്ചാർജു ചെയ്തും കണ്ണീർ വാതകം പ്രയോഗിച്ചും കൂട്ടഅറസ്റ്റു നടത്തിയും പൊലീസ്. ജന്തർമന്ദറിൽ നിന്ന് സമരക്കാരെ പൊലീസ് അടിച്ചോടിച്ചു. സമരപ്പന്തൽ പൊളിച്ചുനീക്കി. പ്രദേശമാകെ ദ്രുതകർമ സേനയെ വിന്യസിച്ചു. പ്രവർത്തകർ വിവിധ ഗ്രൂപ്പുകളായി പലയിടത്തായി സമരം നടത്തി. പാർലമെന്റ് മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. മെട്രോ സ്റ്റേഷനുകളിലും പ്രതിഷേധവുമായി എത്തിയതോടെ മെട്രോ സ്റ്റേഷനുകൾ അടച്ചു. മാർച്ചിനെത്തിയ അഖിലേഷ് യാദവിന്റെ ഭാര്യയും എംപിയുമായ ഡിംപിൾ യാദവ് അടക്കമുള്ള പ്രമുഖരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒഴിപ്പിച്ച ജന്തർമന്തറിലെ സമരവേദി രാത്രിയോടെ വീണ്ടും പാറ്റകൾ കീഴടക്കി. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ ഇവിടെയുണ്ട്.
യുക്രെയ്നിൽ റഷ്യൻ കപ്പലാക്രമണം; മലയാളി അടക്കം 10 നാവികർ കൊല്ലപ്പെട്ടു
യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്കു കപ്പലിനു നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ മലയാളി അടക്കം 10 നാവികർ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണു കൊല്ലപ്പെട്ട മലയാളി. ഭക്ഷ്യധാന്യങ്ങൾ നിറച്ച ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നത്. എട്ടു പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ൻ നാവിക സേന അറിയിച്ചു. നാല് ഇന്ത്യക്കാരടക്കം 17 പേരാണ് കപ്പലിലുണ്ടായിരുന്നത്.
കെ ഫോൺ പദ്ധതിക്ക് പൂട്ടിട്ട് യുഡിഎഫ് സർക്കാർ; സ്കൂളുകൾക്ക് സൗജന്യ ഇന്റർനെറ്റ് ഇല്ല
ഇടതു സർക്കാരിന്റെ കെ ഫോൺ പദ്ധതിക്ക് യുഡിഎഫ് സർക്കാരിന്റെ പൂട്ട്. സംസ്ഥാനത്തെ സ്കൂളുകൾ അടക്കമുള്ളവയ്ക്ക് ഇനി ഇന്റർനെറ്റ് കണക്ഷൻ സൗജന്യമായി നൽകില്ലെന്നു കെ ഫോൺ അറിയിച്ചു. സ്കൂളുകളടക്കം 30,897 സർക്കാർ ഓഫീസുകളിൽ സൗജന്യ കണക്ഷൻ നൽകിയിരുന്നു.
വൈദ്യുതി പ്രതിസന്ധിക്ക് കാരണം എൽഡിഎഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്
വൈദ്യുതി പ്രതിസന്ധിക്കു കാരണം ഇടതു സർക്കാരെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. എൽഡിഎഫ് സർക്കാർ യഥാസമയം വൈദ്യുതി വാങ്ങാനുള്ള കരാറുണ്ടാക്കിയില്ല. എൽഡിഎഫ് സർക്കാർ കടം വാങ്ങിയ വൈദ്യുതി മടക്കി കൊടുക്കേണ്ട ബാധ്യത യുഡിഎഫ് സർക്കാരിന്റെ തലയിലായി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത് അതുകൊണ്ടാണ്. മുൻ മന്ത്രി എം എം മണിയുമായി താരതമ്യം ചെയ്തുള്ള സാമൂഹ്യ മാധ്യമ ചർച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം തന്നേക്കാൾ എത്രയോ ഉന്നതനാണെന്നും എന്നാൽ ശിഷ്യപ്പെടാനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി കെ എസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. തങ്ങളുടെ സർക്കാർ ആണെന്നും തങ്ങളുടെ മുഖ്യമന്ത്രി ആണെന്നും പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തൃപ്തനാണെന്നും അറിയിച്ചു.
ഗൺമാൻമാർ മർദ്ദിച്ച കേസ്: പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ
ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികൾക്കു മുൻകൂർ ജാമ്യം അനുവദിച്ച ആലപ്പുഴ സെഷൻസ് കോടതിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ. ജില്ലാ കോടതി ഉത്തരവ് അന്വേഷണത്തെ സ്തംഭിപ്പിച്ചെന്നാണ് സർക്കാറിന്റെ വാദം. ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി: പുതിയ യൂണിറ്റുകളുടെ പ്രഖ്യാപനം നാളെ
സംസ്ഥാനത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലേക്ക് പുതുതായി ഉൾപ്പെടുത്തുന്ന യൂണിറ്റുകളുടെ പ്രഖ്യാപനം നാളെ ഉച്ചയ്ക്ക് രണ്ടിന് കവടിയാർ സാൽവേഷൻ ആർമി സ്കൂളിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കും. ചടങ്ങിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ തൂഫാൻ വാരിയേഴ്സായും പോൽ-ബ്ലഡ് അംബാസഡേഴ്സായും സൈബർ വാരിയേഴ്സായും അദ്ദേഹം പ്രഖ്യാപിക്കും.
ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് ഉടൻ നൽകണമെന്ന് ഹൈക്കോടതി
ശബരിമല സ്വർണക്കൊള്ള കേസിൽ അന്തിമ റിപ്പോർട്ട് ഉടൻ നൽകണമെന്ന് ഹൈക്കോടതി. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് നിർദേശം. 2025 ൽ ദ്വാരപാലക പാളി കടത്താൻ ശ്രമിച്ച കേസിൽ 54 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും ശാസ്ത്രീയ പരിശോധനാ ഫലത്തിൽനിന്നു പ്രതികൾ നടത്തിയ കുറ്റകൃത്യത്തിന്റെ രീതി മനസിലായെന്നും എസ്ഐടി കോടതിയെ അറിയിച്ചു. സെപ്റ്റംബർ മൂന്നിനു കേസ് വീണ്ടും പരിഗണിക്കും.
കണ്ണൂർ ദന്തൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്
നടപടി ക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് ചൂണ്ടിക്കാട്ടി തലശേരി കോടതി കണ്ണൂർ ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ ഡോ. റാമിനെ വിട്ടയച്ചു. പിന്നാലെ റാമിനെ വീണ്ടും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നു നോട്ടീസ് നൽകി വിട്ടയച്ചു. മാർക്ക് കുറഞ്ഞ കുട്ടികളെ ശാസിച്ചിട്ടുണ്ടെന്നും ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും റാം അന്വേഷണ സംഘത്തോട് പറഞ്ഞു. ഡോ റാമിന്റെ അറസ്റ്റ് വൈകിയതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വ്യാജകഥകളുമായി എൽഡിഎഫ് ഇറങ്ങിയിരിക്കുന്നു: പിണറായി വിജയനെതിരെ ആരോഗ്യമന്ത്രി കെ. മുരളീധരൻ
പിണറായി വിജയൻ ഇനിയെങ്കിലും ആടിനെ പട്ടിയാക്കുന്നത് അവസാനിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. 10 വർഷം ഭരിച്ച് മറ്റെല്ലാ വകുപ്പുകളെയും പോലെ ആരോഗ്യവകുപ്പിന്റെയും നട്ടെല്ല് ഒടിച്ചവരാണ് രണ്ടു മാസം പിന്നിടുന്ന യുഡിഎഫ് സർക്കാരിനെതിരെ വ്യാജകഥകളുമായി ഇറങ്ങിയിരിക്കുന്നത്. ഭക്ഷണം കൊടുക്കാനെന്ന പേരിൽ സേവാഭാരതി കയ്യേറിയ സർക്കാർ കെട്ടിടം ഒഴിപ്പിച്ച് എൽഡിഎഫ് സർക്കാർ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമിക്കാതിരുന്നത് ബി.ജെ.പിയെ ഭയന്നാണോ? കെട്ടിടങ്ങൾ കയ്യേറാൻ വേറെയും സംഘടനകൾക്ക് ഒത്താശ ചെയ്യാമോയെന്നും മുരളീധരൻ ചോദിച്ചു.
വഖഫ് ബോർഡിനെതിരായ ഹർജികൾക്ക് പിന്നിൽ കള്ളക്കളി: ചെയർമാൻ കെ.എസ്. ഹംസ
വഖഫ് ബോർഡിനെതിരേ വന്ന നാല് ഹർജികളും ഒരേയിടത്തുനിന്നാണെന്നും നടന്നത് കള്ളക്കളിയാണെന്നും വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. യുഡിഎഫ് നിയമിച്ച ബോർഡ് എൽഡിഎഫ് കാലത്തും തുടർന്നു. യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ എൽഡിഎഫ് നിയമിച്ച ബോർഡ് ഉണ്ടായിരുന്നു. വ്യവസ്ഥാപിതമല്ലാതെ നിയമിച്ച അംഗങ്ങൾ യുഡിഎഫ് കാലത്ത് ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വെമ്പായത്ത് ബാറിലുണ്ടായ തർക്കത്തിനിടെ തീ കൊളുത്തി പൊള്ളലേറ്റയാൾ മരിച്ചു
തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ പെട്രോളൊഴിച്ചു തീ കൊളുത്തി പൊള്ളലേറ്റ ഒരാൾ മരിച്ചു. നവാസ് ആണ് മരിച്ചത്. പെട്രോൾ വാങ്ങിക്കൊണ്ടുവന്ന് എല്ലാവരുടെ ശരീരത്തിലേക്കും ഒഴിച്ചു തീകൊളുത്തി വെന്റിലേറ്ററിലായ അനീഷിന്റെ സ്ഥിതി ഗുരുതരമാണ്.
തൃശൂർ പീച്ചിയിൽ ഭൂചലനം; പ്രകമ്പനം കേട്ടതായി നാട്ടുകാർ
തൃശൂർ പീച്ചിയിൽ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ. പീച്ചി ഡാമിന് സമീപം തെക്കേകുളം, ജണ്ടമുക്ക് ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
മൊബൈൽ വെളിച്ചത്തിൽ മുറിവ് തുന്നിക്കെട്ടിയ സംഭവം: അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം പാലോട് സിഎച്ച്സിയിൽ മുറിവേറ്റ് വന്ന രോഗിയുടെ മുറിവ് വെച്ചുകെട്ടിയത് മൊബൈൽ ഫോണിലെ വെളിച്ചത്തിലാണെന്ന പരാതി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ.
പ്രസിദ്ധീകരിക്കാതെ മാറ്റിവച്ച ലേഖനം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് മാധ്യമപ്രവർത്തകൻ
ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കാതെ മാറ്റിവച്ച ‘കള്ളൻ വിജയൻ’ ലേഖനം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച് മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ്. തിരുവനന്തപുരം പുല്ലാംപാറയിലെ നാടക ഗ്രാമത്തെക്കുറിച്ചും അവിടുത്തെ പ്രശസ്ത നാടക കലാകാരനായ വിജയനെക്കുറിച്ചുമുള്ളതായിരുന്നു റിപ്പോർട്ട്.
മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്നാരോപണം: തൊടുപുഴയിൽ എസ്.ഐയെ നാട്ടുകാർ തടഞ്ഞുവച്ചു
മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്നാരോപിച്ച് ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയിൽ എസ് ഐയെയും ഡ്രൈവറെയും ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ചു. ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ച മങ്ങാട്ടുകലവയിൽ ഡ്യൂട്ടിക്കെത്തിയ കരിമണ്ണൂർ എസ്ഐ റോയ് സുകുമാരനേയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനേയുമാണു തടഞ്ഞുവച്ചത്.
സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തെറ്റായ കണക്കുകൾ: മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കെ.എൻ ബാലഗോപാൽ
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച തെറ്റായ കണക്കുകൾ അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രിയും യുഡിഎഫും മാപ്പ് പറയണമെന്ന് മുൻ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ എം.എൽ.എ ആവശ്യപ്പെട്ടു. മെയ് അവസാനത്തോടെയാണ് യുഡിഎഫ് സർക്കാർ ചുമതല ഏറ്റെടുത്തത്. അതിനുമുമ്പ് എൽഡിഎഫ് സർക്കാർ സ്വീകരിച്ച നയങ്ങളുടെയും നടപടികളുടെയും തുടർച്ചയായുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്- കെ എൻ ബാലഗോപാൽ പറഞ്ഞു.
റബറിന്റെ താങ്ങുവില 250 രൂപയായി വർദ്ധിപ്പിച്ചു; ഉത്തരവിറങ്ങി
റബറിന്റെ താങ്ങുവില 250 രൂപയായി വർദ്ധിപ്പിച്ച ബജറ്റ് പ്രഖ്യാപനം ഉത്തരവായി. 200 രൂപയിൽ നിന്ന് 250 രൂപ ആയിട്ടാണ് വർദ്ധിപ്പിച്ചത്.
തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നൽകി പീഡനം: ക്ഷേത്ര പൂജാരി അറസ്റ്റിൽ
തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നൽകി പീഡനം. സംഭവത്തിൽ ക്ഷേത്ര പൂജാരി അറസ്റ്റിലായി. തൂങ്ങാംപാറ സ്വദേശി രാഹുൽ ആണ് അറസ്റ്റിലായത്. ഇയാളെ കാട്ടാക്കട പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.
കോറോ ഹെൽത്തിലെ പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ചു മാസത്തെ ശമ്പളം നൽകും
കൊച്ചിയിലെയും കോഴിക്കോട്ടെയും കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ചു മാസത്തെ ശമ്പളം കൊടുക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കമ്പനി അധികൃതരുമായുള്ള ചർച്ചയിലാണ് തീരുമാനമായതെന്നു മന്ത്രി അറിയിച്ചു.
കൊട്ടാരക്കര സ്വദേശികളിൽ നിന്ന് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദി പിടികൂടി
കോടികൾ വിലമതിക്കുന്ന 6 കിലോ തിമിംഗല ഛർദ്ദിയുമായി കൊട്ടാരക്കര സ്വദേശികളായ രാജീവ് (39), സോമൻ (48) എന്നിവർ അറസ്റ്റിലായി.
ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചു: കുട്ടമ്പേരൂരിൽ മേൽശാന്തി അറസ്റ്റിൽ
കുട്ടമ്പേരൂർ ശ്രീദുർഗ ദേവീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ക്ഷേത്രം മേൽശാന്തി അറസ്റ്റിൽ. കുട്ടമ്പേരൂർ ഇളമൺ മഠം രാധാകൃഷ്ണൻ നമ്പൂതിരിയെ (59) ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
നിലമ്പൂരിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീട് ആക്രമിച്ചു; കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു
നിലമ്പൂർ ചന്തക്കുന്ന് വെളിയന്തോട് ജവഹർ നഗറിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീട് ആക്രമിച്ചു. പൈങ്കുളം തങ്കയുടെ വീടിനുനേരെയാണ് രാത്രിയിൽ കാട്ടാനയുടെ ആക്രമണമുണ്ടായത്. കിടപ്പുമുറിയുടെ ജനൽച്ചില്ലുകൾ പൂർണ്ണമായി തകർന്നു. കുടുംബാംഗങ്ങൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
വധശ്രമക്കേസ് പ്രതി അശമന്നൂർ, പുന്നയം മറ്റപ്പാടൻ വീട്ടിൽ ലിയോ(30)യെ കാപ്പ ചുമത്തി കൊച്ചി പൊലീസ് നാടുകടത്തി. 2020 ൽ പെരുമ്പാവൂർ പാലക്കാട്ടുതാഴം കണ്ടന്തറ ഭാഗത്ത് യുവാവിനെ കൈത്തോക്ക് ഉപയോഗിച്ച് വെടിവച്ചും മർദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്.
ചോദ്യപേപ്പർ ചോർച്ച: കുറ്റക്കാർക്കെതിരെ നടപടിയില്ലെന്ന് രാഹുൽ ഗാന്ധി
രാജ്യത്ത് നീറ്റടക്കം 152 ചോദ്യപേപ്പർ ചോർച്ചകളുണ്ടായിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവയ്ക്കാത്തത് അതുകൊണ്ടാണ്. ചരിത്രത്തിലെ ഏറ്റവും യുവജന വിരോധിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. കഠിനാധ്വാനം ചെയ്ത വിദ്യാർത്ഥികൾക്കു ലാത്തിചാർജിലൂടെയാണു മോദി മറുപടി നൽകിയതെന്നും രാഹുൽ കുറ്റപ്പെടുത്തി.
മഹാരാഷ്ട്രയിൽ തോക്കുചൂണ്ടി ജ്വല്ലറി കവർച്ച; അരക്കോടിയുടെ സ്വർണ്ണം കവർന്നു
മഹാരാഷ്ട്രയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ കവർച്ച. പാൽഘറിലെ ദാഹനുവിലെ ലക്ഷ്മി ജ്വല്ലറിയിലാണ് തോക്കുമായെത്തിയ മൂന്നംഗ സംഘം അര കോടിയിലധികം രൂപയുടെ സ്വർണ്ണം കവർന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും മുഖം മറയ്ക്കുന്ന മാസ്കും ധരിച്ചാണു കവർച്ചാ സംഘം എത്തിയത്.
ദണ്ഡേലിയിൽ സിപ്ലൈൻ ലോക്ക് പൊട്ടി യുവാവ് 40 അടി താഴ്ചയിലേയ്ക്ക് വീണു
പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദണ്ഡേലിയിലെ ‘സ്റ്റെർലിങ് റിവർ റിസോർട്ടിൽ’ സിപ്ലൈൻ ലോക്ക് പൊട്ടി 40 അടി താഴ്ചയിലേയ്ക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്. സിപ്ലൈനിൽ സഞ്ചരിക്കുന്നതിനിടെ പെട്ടെന്നായിരുന്നു അപകടം.
കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം നികുതി ചുമത്തി അമേരിക്ക
കാനഡയിൽ നിന്നുള്ള ഭൂരിഭാഗം ഉൽപ്പന്നങ്ങൾക്കും 50 ശതമാനം നികുതി ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ നിന്നുള്ള ഓട്ടോ മൊബൈൽ, മദ്യം, പാൽ ഉൽപന്നങ്ങളോട് വിവേചനം കാണിച്ചെന്ന് ആരോപിച്ചാണ് വൈറ്റ് ഹൗസ് നികുതി പ്രഖ്യാപനം നടത്തിയത്.
ഫിഫ ഫുട്ബോൾ റാങ്കിംഗ്: സ്പെയിൻ ഒന്നാം സ്ഥാനത്ത്, അർജന്റീന രണ്ടാമത്
ലോകകപ്പ് ജേതാക്കളായ സ്പെയിൻ ഫിഫ പുരുഷ ഫുട്ബോൾ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. അർജന്റീന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫ്രാൻസ് മൂന്നാം സ്ഥാനത്ത് തുടർന്നു. ഇംഗ്ലണ്ടാണു നാലാം സ്ഥാനത്ത്.
ചരിത്ര നേട്ടം: ലോകകപ്പിൽ നിന്ന് ഫിഫയ്ക്ക് 15 ബില്യൺ ഡോളർ വരുമാനം
ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോഡ് വരുമാനം നേടി ഫിഫ. ഈ ലോകകപ്പ് ടൂർണമെന്റിൽ നിന്ന് ആകെ 15 ബില്യൺ ഡോളർ (ഏകദേശം 1.44 ലക്ഷം കോടി ഇന്ത്യൻ രൂപ) വരുമാനമായി ഫിഫക്ക് ലഭിക്കും. ഫിഫ ലക്ഷ്യമിട്ടിരുന്ന 11 ബില്യൺ ഡോളർ (ഏകദേശം 1.05 ലക്ഷം കോടി രൂപ) എന്നതിനേക്കാൾ വളരെ ഉയർന്ന തുകയാണിത്. ഇന്ത്യ ഉൾപ്പെടെയുള്ള ഫിഫ അംഗ രാജ്യങ്ങൾക്ക് ഇതിൽ നിന്നുള്ള വരുമാനം ലഭിക്കും. ഉയർന്ന വിലയുള്ള വിഐപി ടിക്കറ്റുകളുടെ റീസെയിൽ വഴിയാണ് ഫിഫ വലിയ രീതിയിൽ പണം കൊയ്തത്. സെക്കൻഡറി മാർക്കറ്റിലൂടെ ടിക്കറ്റ് വിൽക്കുമ്പോൾ വാങ്ങുന്നയാളിൽ നിന്ന് 15 ശതമാനവും വിൽക്കുന്നയാളിൽ നിന്ന് 15 ശതമാനവും ഉൾപ്പെടെ ആകെ 30 ശതമാനം കമ്മീഷനാണ് ഫിഫ ഈടാക്കിയത്. സ്പെയിൻ-അർജന്റീന ഫൈനൽ മത്സരത്തിന്റെ ‘ട്രോഫി ലോഞ്ച്’ ടിക്കറ്റുകൾ ഒരാൾക്ക് 34,500 ഡോളർ (ഏകദേശം 33.2 ലക്ഷം രൂപ) എന്ന നിരക്കിലാണ് വിറ്റഴിക്കപ്പെട്ടത്. ഇതിലൂടെ മാത്രം ഫിഫയുടെ അക്കൗണ്ടിലെത്തിയത് കോടികളാണ്. ഈ ഫണ്ടുകൾ വിവിധ രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകൾക്ക് ഫിഫ വീതിച്ചു നൽകും.
ചൈനീസ് എഐ മോഡൽ ‘കിമി കെ3’ പുറത്തിറങ്ങി; വൻ സ്വീകാര്യത
ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും നൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ എന്ന് അവകാശപ്പെട്ടാണ് ചൈനീസ് എഐ സ്റ്റാർട്ടപ്പായ മൂൺഷോട്ട് കിമി കെ3 എന്ന എഐ മോഡൽ അവതരിപ്പിച്ചത്. എന്നാൽ പുറത്തിറക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ പെയ്ഡ് സബ്സ്ക്രിപ്ഷനുകൾ കമ്പനിക്ക് നിർത്തിവെക്കേണ്ടി വന്നു. കമ്പനിയുടെ കംപ്യൂട്ടിങ് ശേഷിക്ക് താങ്ങാവുന്നതിലുമപ്പുറം ആളുകൾ പുതിയ എഐ മോഡൽ ഉപയോഗിക്കാൻ ഇരച്ചുകയറിയതാണ് കമ്പനി ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ കാരണമായത്. ഇത് കൂടാതെ സബ്സ്ക്രിപ്ഷൻ രണ്ട് പ്ലാനുകളായി തിരിക്കാനും കമ്പനി തീരുമാനിച്ചു. കിമി വെബ്, ആപ്പ്, വർക്ക് എന്നിവ ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള കിമി മെമ്പർഷിപ്പ് പ്ലാൻ. കോഡിംഗ് ജോലികൾക്കും മറ്റ് ആവശ്യങ്ങൾക്കും മാത്രമായുള്ള കിമി കോഡ് മെമ്പർഷിപ്പ് പ്ലാൻ എന്നിവയാണവ. 2026 ജൂലൈ 27-ന് കിമി കെ3 ഓപ്പൺ സോഴ്സ് ആയി പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
‘ഗാട്ട കുസ്തി 2’ ലെ ‘തങ്ക മകളേ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ വിഡിയോ പുറത്ത്
വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ‘ തങ്ക മകളേ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ വിഡിയോ പുറത്ത്. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചത് ശ്വേത മോഹൻ ആണ്. ഷോൺ റോൾഡൻ ആണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. വളരെ വൈകാരികമായ ദൃശ്യങ്ങൾ ഉൾപ്പെടുന്ന, ചിത്രത്തിലെ ഒരു ഗാനമാണ് ‘തങ്ക മകളേ’. അച്ഛൻ, അമ്മ, മകൾ എന്നിവരുടെ മനോഹരവും വൈകാരികവുമായ ബന്ധമാണ് ഈ മെലഡിയുടെ ഹൈലൈറ്റ്. കുടുംബ ബന്ധത്തിന്റെ ആഴം കാണിച്ചു തരുന്ന ഈ ഗാനം ഇതിനോടകം പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറിയിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി, വിഷ്ണു വിശാൽ എന്നിവരും അവരുടെ മകളും അടങ്ങുന്ന കുടുംബത്തിൽ സംഭവിക്കുന്ന കൗതുകകരവും നാടകീയവുമായ കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ദേശീയ പുരസ്കാര നേട്ടത്തിനൊപ്പം ‘കൽക്കി 2898 എ.ഡി’ രണ്ടാം ഭാഗം 2027-ൽ എത്തും
ദേശീയ പുരസ്കാര നേട്ടത്തിന്റെ ഇരട്ടി മധുരത്തിനൊപ്പം ‘കൽക്കി 2898 എ.ഡി’യുടെ അടുത്ത ഭാഗം 2027-ൽ തിയേറ്ററുകളിൽ എത്തും. ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള പുരസ്കാരവുമാണ് ചിത്രത്തെ തേടിയെത്തിയത്. ചിത്രത്തിൽ വിസ്മയകരമായ ലോകം സൃഷ്ടിച്ചെടുത്ത നിതിൻ സിഹാനി ചൗധരിക്കാണ് മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള അവാർഡ് ലഭിച്ചത്. പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ തുടങ്ങി ഇന്ത്യൻ സിനിമയിലെ വമ്പൻ താരനിര അണിനിരന്ന മിത്തോളജിക്കൽ സയൻസ് ഫിക്ഷൻ ചിത്രം ബോക്സ് ഓഫീസിൽ ചരിത്ര വിജയമാണ് നേടിയത്. ജൂൺ 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം 1200 കോടിക്ക് മുകളിലാണ് ആഗോള തലത്തിൽ ഗ്രോസ് കളക്ഷൻ നേടിയത്. ഹിന്ദിയിൽനിന്ന് മാത്രം 300 കോടിയിലധികം രൂപ നേടിയ കൽക്കി 2898 എ.ഡി, 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.
കിയ സോറന്റോ ഉടൻ ഇന്ത്യൻ വിപണിയിലെത്തിയേക്കും
സിറോസ് ഇവിയുടെ അവതരണത്തിന് പിന്നാലെ കിയയുടെ വാഹന നിരയിലേക്ക് ഇനിയെത്തുന്നത് സോറന്റോ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. മൂന്ന് നിര സീറ്റുകളുള്ള ഫുൾ സൈസ് എസ്യുവിയായി എത്തുന്ന ഈ വാഹനം കിയയുടെ ഫ്ലാഗ്ഷിപ്പ് മോഡലായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ വിപണികളിൽ അഞ്ച്, ആറ്, ഏഴ് സീറ്റ് ലേഔട്ടിലാണ് കിയ സോറന്റോ എത്തുന്നത്. എന്നാൽ, ഇന്ത്യയിൽ ഏത് സീറ്റിങ് ഓപ്ഷനായിരിക്കും നൽകുകയെന്നതിൽ വ്യക്തതയില്ല. സോറന്റോയുടെ ഗ്ലോബൽ പതിപ്പിന് 4815 എംഎം നീളം, 1900 എംഎം വീതി, 1700 എംഎം ഉയരം 2815 എംഎം വീൽബേസ് എന്നിങ്ങനെയാണ് നൽകിയിരിക്കുന്നത്. വാഹനത്തിന്റെ ഡിസൈനിലും ഫീച്ചറുകളെക്കാളുമെല്ലാം ഹൈലൈറ്റായി നിൽക്കുന്നത് ഈ എസ്യുവിയുടെ മെക്കാനിക്കൽ സംവിധാനങ്ങളാണ്. 1.6 ലിറ്റർ സ്ട്രോങ് ഹൈബ്രിഡ് ടർബോ പെട്രോൾ എൻജിനാണ് ഇതിൽ നൽകുക. 238 എച്ച്പി പവറും 380 എൻഎം ടോർക്കുമാണ് കരുത്ത്. ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാൻസ്മിഷൻ.
പുതിയ പുസ്തകം: സജികുമാറിന്റെ ആത്മകഥ ‘നഗരകാന്താരം’ പുറത്തിറങ്ങി
നമ്മൾ എത്രയോ ആത്മകഥകൾ വായിച്ചിരിക്കുന്നു. അവയിൽനിന്നുമൊക്കെ എന്തെങ്കിലും നമ്മുടെ ജീവിതത്തിനു തുണയായാൽ അതാണ് അത്തരം പുസ്തകങ്ങളുടെ മഹത്തായ സന്ദേശമെന്നു വിശ്വസിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരാളാണു ഞാൻ. കനൽവഴിയിലൂടെ നടന്നെത്തിയ സജികുമാറിന്റെ ഈ ജീവിതകഥ നാം വായിച്ചുതീരുമ്പോൾ, ഉള്ളിൽ നേർത്തൊരു നിലാപ്പെയ്ത്തുപോലെ എന്തോ… അതെ, ആ ജീവിതം നമ്മെ പച്ചപ്പരവതാനി വിരിച്ച ഭൂമിയോട് ചേർത്തുപിടിക്കുന്നുണ്ട്. ജീവിതത്തെ വേറിട്ടരീതിയിൽ നോക്കിക്കാണാൻ പ്രേരിപ്പിക്കുന്ന പ്രചോദനാത്മകമായ ആത്മകഥ. ‘നഗരകാന്താരം’. സജി കുമാർ. മാതൃഭൂമി. വില 195 രൂപ.
ഇന്ത്യക്കാരിൽ കൊളസ്ട്രോൾ നിരക്ക് അപകടകരമായ നിലയിലെന്ന് ഐ.സി.എം.ആർ പഠനം
ഇന്ത്യയിലെ പ്രായപൂർത്തിയായ 87.3 ശതമാനം ആളുകളിലും, അതായത് പത്തിൽ ഒമ്പത് പേർക്കും രക്തത്തിൽ കൊളസ്ട്രോളിന്റെയോ കൊഴുപ്പിന്റെയോ (ലിപിഡ്സ്) അളവ് അസാധാരണമായി കാണപ്പെടുന്നുവെന്ന് ഐ.സി.എം.ആർ പഠനം. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇവ കൂടുതൽ പ്രകടമാകുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയുമായി 23,665 പേരാണ് പഠനത്തിൽ പങ്കെടുത്ത്. രക്തത്തിലെ കൊഴുപ്പിന്റെ അളവ് ക്രമാതീതമായി മാറുന്ന അവസ്ഥയെയാണ് ‘ഡിസ്ലിപിഡെമിയ’ എന്ന് വിളിക്കുന്നത്. ഇത് ഹൃദ്രോഗം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വൻതോതിൽ വർദ്ധിപ്പിക്കുന്നു. പനി വരുന്നത് പോലെയോ വേദന വരുന്നത് പോലെയോ യാതൊരുവിധ മുന്നറിയിപ്പുകളും ഡിസ്ലിപിഡീമിയ നൽകില്ല. രക്തക്കുഴലുകളിൽ വർഷങ്ങളോളമായി കൊഴുപ്പ് അടിഞ്ഞുകൂടി അവ ചുരുങ്ങുകയും, ഒടുവിൽ പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്കോ സട്രോക്കിലേക്കോ നയിക്കുമ്പോൾ മാത്രമാണ് പലരും ഈ അവസ്ഥ തിരിച്ചറിയുന്നത്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം എന്നിവയൊന്നുമില്ലാത്ത, തികച്ചും ആരോഗ്യമുള്ളവരായ 35.5 കോടിയോളം ഇന്ത്യക്കാരിൽ ഹൃദ്രോഗസാധ്യതയുള്ളതായി ഐ.സി.എം.ആർ. വിലയിരുത്തുന്നു. ഹൃദയാരോഗ്യം നിലനിർത്താനും ഭാവിയിലെ അപകടസാധ്യതകൾ ഒഴിവാക്കാനും കൃത്യമായ ഇടവേളകളിൽ ലിപിഡ് പ്രൊഫൈൽ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
































