തൊണ്ടിമുതലില്‍ തകര്‍ത്ത സിബി തോമസിന് സ്ഥാനക്കയറ്റം

കാസര്‍കോട്: തൊണ്ടിമുതലില്‍ തകര്‍ത്ത സിനിമാ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് സ്ഥാനക്കയറ്റം. കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടറായിരുന്ന സിബി തോമസിനെ വയനാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിയായി നിയമിച്ചു.

സിബി തൊണ്ടിമുതല്‍ എന്ന സിനിമയില്‍ ജീവിക്കുകയായിരുന്നു യഥാര്‍ഥത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആയിതന്നെ

നിരവധി അവാര്‍ഡുകള്‍ നേടിയ പൊലീസ് ഉദ്യോഗസ്ഥനാണ് സിബി തോമസ്. 2014, 2019, 2022 വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും സര്‍വകലാശാല തല മത്സരങ്ങളില്‍ നാടകങ്ങളില്‍ തിളങ്ങിയ നടനാണ് സിബി തോമസ്. അനായാസമായ അഭിനയം മൂലം ചിത്രത്തിലെ സിബിയുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യന്‍, ഹാപ്പി സര്‍ദാര്‍, ട്രാന്‍സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. സിബി തോമസിന്റെ ‘കുറ്റസമ്മതം’ എന്ന നോവലിന് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

കാസര്‍ഗോഡ് ചുള്ളി സ്വദേശിയായ സിബി, ലീല തോമസ്-എ.എം.തോമസ് ദമ്ബതികളുടെ മകനാണ്. രസതന്ത്രത്തില്‍ ബിരുദധാരിയാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫോട്ടോഗ്രാഫി പഠിക്കാന്‍ അവസരം ലഭിച്ചെങ്കിലും തുടര്‍പഠനം നടത്താനായില്ല. തുടര്‍ന്ന് പരീക്ഷ എഴുതി പൊലീസില്‍ ചേര്‍ന്നു. കൊച്ചി പാലാരിവട്ടം, കാസര്‍ഗോഡ് ആദൂര്‍ സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ചു.

Advertisement