ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ നാല് ചീറ്റ കുഞ്ഞുങ്ങൾ കൂടി പിറന്നു. ഇന്ത്യയിൽ ജനിച്ച ചീറ്റ ‘കെജിപി12’ (KGP12) ആണ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇതോടെ നാല് വർഷത്തിനിടെ ഇന്ത്യയിൽ പിറന്ന ചീറ്റകളുടെ എണ്ണം 36 ആയി ഉയർന്നു. കുനോയിൽ മാത്രം 53 ചീറ്റകളാണ് ഉള്ളത്. രാജ്യത്തെ ചീറ്റകളുടെ എണ്ണം വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ ‘പ്രോജക്ട് ചീറ്റ’ പദ്ധതി ഫലപ്രദമാകുന്നതിൻ്റെ തെളിവാണ് ചീറ്റകളുടെ എണ്ണത്തിലെ വർധന.
കുനോയിൽ നാല് ചീറ്റ് കുഞ്ഞുങ്ങൾ കൂടി പിറവിയെടുത്തത് പ്രോജക്റ്റ് ചീറ്റയുടെ ചരിത്രപരവും സന്തോഷകരവുമായ നിമിഷം എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിശേഷിപ്പിച്ചു. പ്രോജക്റ്റ് ചീറ്റയുടെ യാത്രയിലെ ഈ നേട്ടം ചീറ്റ സംരക്ഷണത്തിന്റെയും ഇന്ത്യയിലെ സ്വാഭാവിക പ്രജനനത്തിന്റെയും വിജയത്തിന്റെ ഒരു പ്രധാന പ്രതീകമായി നിലകൊള്ളുന്നുവെന്നും മന്ത്രി പറഞ്ഞു.
ചീറ്റ കുഞ്ഞുങ്ങളുടെ ജനനത്തെക്കുറിച്ച് കുനോ ദേശീയദ്യോനത്തിൻ്റെ ഫീൽഡ് ഡയറക്ടർ ഉത്തം ശർമ്മ പ്രതികരിച്ചു. മുഖി എന്ന ചീറ്റയ്ക്ക് ശേഷം കുനോയിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന ഇന്ത്യയിൽ ജനിച്ച രണ്ടാമത്തെ ചീറ്റയാണ് കെജിപി12 എന്ന് അദ്ദേഹം അറിയിച്ചു. ചീറ്റ കുഞ്ഞുങ്ങളെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടതായും ദൂരെനിന്ന് നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കെജിപി 12ന് കുഞ്ഞ് ജനിച്ചത് ചീറ്റകൾ ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണെന്നും പദ്ധതിയുടെ ദീർഘകാല വിജയത്തിന് ഇതൊരു പ്രോത്സാഹനമാണെന്നും ഉത്തം ശർമ്മ കൂട്ടിച്ചേർത്തു.
2022 സെപ്റ്റംബർ 17ന് ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽനിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചാണ് കേന്ദ്രസർക്കാർ പ്രൊജക്ട് ചീറ്റ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതോടെ ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ ചീറ്റകളുടെ സാന്നിധ്യമുണ്ടായി. ഇതുവരെ 12 ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്നും ഒൻപത് എണ്ണത്തെ ബോട്സ്വാനയിൽ നിന്നും എത്തിച്ചു. കുനോയിലെ 53 ചീറ്റകൾക്ക് പുറമേ, മധ്യപ്രദേശിലെ തന്നെ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിൽ മൂന്ന് ചീറ്റകൾ അധിവസിക്കുന്നുണ്ട്. മധ്യപ്രദേശിലെ ഏറ്റവും വലിയ കടുവാ സങ്കേതമായ റാണി ദുർഗാവതി കടുവാ സങ്കേതത്തിലേക്ക് കൂടി ചീറ്റകളെ മാറ്റാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.




























