ചെന്നൈ: തമിഴ് സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തിന് ദീർഘമായ ചരിത്രമുണ്ട്. എം.ജി.ആർ, കരുണാനിധി, ജയലളിത മുതൽ വിജയ് വരെ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്ന നിരവധി പേരെ തമിഴകം കണ്ടിട്ടുണ്ട്. ഇപ്പോൾ അതേ വഴിയിലേക്കാണോ നടൻ ധനുഷും നീങ്ങുന്നതെന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.
അടുത്തിടെ ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ സംസാരിച്ച ധനുഷിന്റെ വാക്കുകളാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ആരാധക സംഘടനകൾ സിനിമാ പരിപാടികളിൽ മാത്രം ഒതുങ്ങാതെ സമൂഹത്തിന് ഉപകാരപ്പെടുന്ന ക്ഷേമപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
“നിരവധി പേർ ഒരുമിച്ച് നിൽക്കുമ്പോൾ അതൊരു വലിയ ശക്തിയാണ്. ആ ശക്തി നല്ല ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കണം. ഓഡിയോ ലോഞ്ചുകളിലും മീറ്റപ്പുകളിലും മാത്രം ഒതുങ്ങാതെ നിങ്ങളുടെ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി കഴിയുന്ന സഹായങ്ങൾ ചെയ്യണം. നിങ്ങളെക്കുറിച്ച് എനിക്ക് കൂടുതൽ അഭിമാനം തോന്നുന്ന രീതിയിൽ പ്രവർത്തിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,” എന്നാണ് ധനുഷ് പറഞ്ഞത്.
ധനുഷിന്റെ ഈ ആഹ്വാനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം. രാഷ്ട്രീയ പ്രവേശനത്തിന് മുൻപായി വിജയ് തന്റെ ആരാധക സംഘടനകളെ സാമൂഹിക സേവന പ്രവർത്തനങ്ങളിലേക്ക് സജീവമായി നയിച്ചതും പിന്നീട് അതാണ് രാഷ്ട്രീയത്തിലേക്കുള്ള അടിത്തറയായതും ചൂണ്ടിക്കാട്ടിയാണ് താരതമ്യങ്ങൾ ഉയരുന്നത്.
എന്നാൽ, ധനുഷ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. അതിനാൽ, അദ്ദേഹത്തിന്റെ പ്രസംഗത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ അഭ്യൂഹങ്ങൾ നിലവിൽ സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചകളായി മാത്രമാണ് തുടരുന്നത്.




























