29.5 C
Kollam
Monday 7th September, 2026 | 06:03:09 PM
Home News Breaking News ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍,ഗാന്ധിജി വെടിയേറ്റുവീണ സ്ഥലത്ത് പ്രതിപക്ഷ പ്രതിഷേധം,പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ച് അധികൃതര്‍

ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍,ഗാന്ധിജി വെടിയേറ്റുവീണ സ്ഥലത്ത് പ്രതിപക്ഷ പ്രതിഷേധം,പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ച് അധികൃതര്‍

ന്യൂഡല്‍ഹി. സിജെപി പ്രതിഷേധത്തിനിടെ ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍. വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗാന്ധി സമൃതിയില്‍ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. ഗാന്ധിജി വെടിയേറ്റുവീണ സ്ഥലത്താണ് പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.

‘ ഇന്ത്യസഖ്യത്തിലെ എംപിമാരും നേതാക്കളും സമാധാനപരമായി ഗാന്ധി സ്മൃതിയിലേക്ക് നീങ്ങുകയാണ്. നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരായി നമുക്ക് നഷ്ടമായ വിദ്യാര്‍ഥികളുടെ സ്മരണ പുതുക്കാനാണ് ഞങ്ങള്‍ പോകുന്നത്’ രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രതിപക്ഷ എംപിമാരോട് രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്താന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സമരം സമാധാനപരമായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എംപിമാരുടെ യോഗത്തിനു മുന്‍പ്, രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ദ്രുത കര്‍മസേന ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.

നേരത്തെ, കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) നേതാക്കളെ ഇന്നലെ മുതല്‍ നാലു തവണ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. ജെപി നഡ്ഡയുടെ ഓഫീസിലോ വസതിയിലോ ചര്‍ച്ച നടത്താം. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അഭിമാന പ്രശ്‌നമില്ലെന്നും താനും ആരോഗ്യമന്ത്രി ജെപി നഡ്ഡയും ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിരന്തരമായ നടപടികളുടെ ഭാഗമാണിത്. വിനയപൂര്‍വ്വം, നിങ്ങളെല്ലാവരെയും വന്ന് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞദിവസം ഉച്ചമുതല്‍ അവരുടെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ നാല് തവണ സമീപിച്ചിട്ടുണ്ട്. എല്ലാ യുവ സുഹൃത്തുക്കളുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. എപ്പോള്‍ വേണമെങ്കിലും, നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് എല്ലാ വിഷയങ്ങളിലും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. സര്‍ക്കാരിന് യാതൊരു മുന്‍വിധികളുമില്ല’, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി കൂടിയായ ജിതേന്ദ്ര സിങ് വ്യക്തമാക്കി.